Dec 15, 2009

സൂഫിയ മഅദനി, സകല കേരള ഭീകരരുടെയും കാമുകി ..!

ഒരു ബസ്‌ കത്തിക്കല്‍ കേസിലെ പ്രതികള്‍ വിളിച്ചു എന്ന മഹാ അപരാധത്തിന്റെ പേരില്‍ അറസ്റ്റ് പ്രതീക്ഷിച്ചിരിക്കുകയാണ് സൂഫിയ മഅദനി. മാധ്യമ വിചാരണയും ജനകീയ വിചാരണയും മുറക്ക് നടക്കുന്നു. കേരളത്തിലെ സകല ഭീകരരുടെയും കാമുകിയായി അവരെ വിശേഷിപ്പിച്ചത്രേ ഒരു രാഷ്ട്രീയ നേതാവ്. മനോരമ പോലുള്ള മാധ്യമങ്ങള്‍ അടുത്ത എപിസോഡുകളിലേക്കുള്ള തിരക്കഥകള്‍ തയ്യാറാക്കി കഴിഞ്ഞു. ലവ് ജിഹാദിനെ കുറിച്ചുള്ള സീരിയല്‍ അവസാനിച്ചിട്ടില്ല. ലിബര്‍ഹാന്‍ കമ്മീഷന്റെ കണ്ടെത്തല്‍ പ്രകാരമുള്ള കുറ്റാരോപിതര്‍ക്കെതിരെ കാര്യമായ് പ്രതികരിക്കാത്ത 'സമുദായത്തിന്റെ പാര്‍ട്ടി' യില്‍ പെട്ടവരടക്കമുള്ള വലതുപക്ഷ നേതാക്കള്‍ സജീവമാണ് ഈ വിഷയത്തില്‍. ഒരു ആരാധാനാലയം തകര്‍ത്തത് 'സ്വാഭാവിക പ്രതികരണവും' ഒരു ബസ്‌ കത്തിക്കല്‍ ഭീകരവാദവുമാകുന്നു. ഭീകരവാദികളുമായി ബന്ധമുള്ള ഹെഡ്ലിയെ വിട്ടു തരില്ലെന്ന് അമേരിക്ക; എന്നാലും FBI യ്ക്ക് പരിപൂര്‍ണ പിന്തുണ എന്ന് നമ്മുടെ സര്‍ക്കാര്‍. 

ഒരു തുറന്ന വിശകലനത്തില്‍ എന്തോക്കൊയോ പന്തികേട് തോന്നുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കുക തന്നെ വേണം, അത് അത്ര വലിയ നേതാക്കളാണെങ്കിലും. അധികാരത്തിന്റെയോ മറ്റോ സ്വധീനങ്ങളുപയോഗിച്ച് ആരും രക്ഷപ്പെടരുത്‌ എന്ന് തന്നെയാണ് നാം ആഗ്രഹിക്കുന്നത്. നീതിയും നിയമവും അതിന്റെ അന്തസ്സും പ്രസക്തിയും നാം ഉള്‍ക്കൊള്ളുക തന്നെ വേണം. നിഷ്പക്ഷരായി ചിന്തിക്കുന്ന ഭൂരിപക്ഷവും കാര്യങ്ങളെ അതിന്റെ ഗൌരവത്തില്‍ തന്നെ നിരീക്ഷിക്കുന്നവരാന്. പള്ളി പൊളിച്ചത് പ്രശ്നമല്ലാതാകുകയും ബസ്‌ കത്തിക്കാന്‍ കൂട്ട് നില്‍ക്കുന്നത് കൊടും ഭീകരതയുമാകരുത്. 

മഅദനിയുടെ കാര്യം തന്നെ എടുക്കാം. വര്‍ഷങ്ങള്‍ക്കു മുമ്പ്, മൂന്ന് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞും മൂന്നു വയസ്സുള്ള മൂത്ത മകനും സൂഫിയയും, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മഅദനിയെ അറസ്റ്റു ചെയ്തു കൊണ്ട് പോയി. പിന്നീട് നീണ്ട ഒമ്പതര വര്‍ഷം ജയിലിനുള്ളില്‍, വിചാരണ പോലുമില്ലാതെ. അത്യാവശ്യം പക്വത എത്തിയ മൂന്നു വയസ്സുകാരന്‍ മകന്റെ ആ സമയത്തെ മാനസികാവസ്ഥ ...അവന്‍ പല പ്രാവശ്യം ചോദിച്ചിട്ടുണ്ടാവും, എന്തിനാണ് ഉപ്പാനെ പോലീസുകാര്‍ കൊണ്ട് പോയത് ? അവര്‍ ഉപ്പാനെ എന്തെങ്കിലും ചെയ്യോ? ഭീകര രൂപമുള്ള പോലീസുകാരെ സ്വപ്നത്തില്‍ കണ്ടു ഞെട്ടിഉണര്‍ന്നിട്ടുണ്ടാവും... കാളിംഗ് ബെല്‍ കേട്ടാല്‍ നമ്മുടെ വരവ് പ്രതീക്ഷിച്ച്  ഓടി വരുന്ന മക്കള്‍ നമുക്കും ഉണ്ടല്ലോ.   

ഡോ: സെബാസ്റ്റ്യന്‍ പോള്‍ ഒരിക്കല്‍ പ്രസംഗിച്ചു, 'ആ പെണ്‍കുട്ടി ആത്മഹത്ത്യ ചെയ്ത കേസിലെ പ്രതി മുസ്ലിമാകരുതെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു'. പ്രതി മുസ്ലിമായാല്‍ മാധ്യമങ്ങള്‍ അതാഘോഷിക്കും. 'മ' വാരികകളിലൂടെ വായിക്കുന്ന പൈങ്കിളിക്കഥകള്‍, ചാനലുകളിലെ സീരിയലുകള്‍, എന്നിവ കാമ്പുസുകളിലെ യുവ മനസ്സുകളില്‍ സൃഷ്ടിക്കുന്ന ദുസ്വാധീനത്തെ കുറിച്ച് ഒരു സര്‍വേ നടത്താന്‍ ശ്രമിക്കണം. നടത്തില്ലെന്നറിയാം ..!! കമ്പോള സംസ്കാരമാണല്ലോ...!! പക്ഷെ രോഗികള്‍ കൂടുന്നത് ഡോക്ടര്‍മാര്‍ക്ക് നല്ലത് എന്നത് നമ്മുടെ എത്തിക്സിന്നു വിരുദ്ധമാണ്. 

പക്ഷെ എല്ലാം പ്രതികൂലമാണെങ്കിലും, നീതി നിഷേധവും പക്ഷപാത നിലപാടുകളും ഇവയൊന്നും തീവ്രവാ നിലപാടുകള്‍ക്കോ ഭീകരവാദങ്ങള്‍ക്കോ ന്യായീകരണമാകുന്നില്ല. സമുദായ നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്ലാമില്‍ കാര്‍ക്കശ്യത്തിന്നു സ്ഥാനമില്ല. ശത്രുക്കളുടെ ആക്രമണങ്ങള്‍ രൂക്ഷമായിട്ടും പ്രവാചകന്‍ സംയമനം പാലിച്ചു. ഉമറിനെ പോലെ ഹംസയെ പോലെ ശക്തായ ധീരരരായ അനുയായികള്‍ കൂടെയുള്ളപ്പോഴും പ്രതിരോധത്തിന്നായി സംഘം ചേര്‍ന്നില്ല. ഒരു സംഘത്തിനു ഒരു രാഷ്ട്രത്തിന്റെ നിയമങ്ങള്‍ക്കു വിരുദ്ധമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നതായിരുന്നു അവരുടെ നിലപാട്. ജിഹാദ് എന്നത് സായുധ വിപ്ലവമല്ല. ഈ വാക്ക് ഒരു പാട് തെറ്റിദ്ധരിക്കപെട്ടു കൊണ്ടിരിക്കുന്നു. മഹാത്മാഗാന്ധിയും, രാം പുനിയാനിയും, നന്ദിത ഹകസറും, വന്ദ്യ വയോധികനായ കൃഷ്ണയ്യരും അവരെല്ലാം ജിഹാദില്‍ ഏര്‍പ്പെട്ടവരാണ്. ഗുജറാത്ത് കലാപത്തിലെ ഇരകളായ മുസ്ലിംകള്‍ക്ക് നീതിക്ക് വേണ്ടി പരിശ്രമിക്കുന്നത് അമുസ്ലിം സഹോദരങ്ങളാണ്. അവര്‍ക്കറിയാം ഇതൊരു സമുദായത്തിന്റെ മാത്രം പ്രശനമല്ല, രാജ്യം മൊത്തം നേരിടുന്ന പ്രശ്നമാണ്. ആശയപരമായും ആദര്‍ശപരമായും എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഈ വിഷയത്തില്‍ ഇടതുപക്ഷത്തെ പിന്തുണക്കുന്നത് മതകീയ ശാസനകള്‍ വച്ച് വിശകലനം ചെയ്യേണ്ടതില്ല. 

ഒരു മുസ്ലിം സ്ത്രീയെ അവര്‍ കുറ്റം ചെയ്തെന്നു നീതിപീഠം തെളിയിക്കുന്നത് വരെ, അവരെ സകല ഭീകരരുടെയും കാമുകിയാക്കുന്ന ആ നിലപാട് .. നാം മനസ്സിലാക്കുക ആ മനസ്സും നിലപാടുമാണ് കൂടുതല്‍ ഗുരുതരം, അല്ല അവരാണ് തീവ്രവാദികളെയും ഭീകരരെയും സൃഷ്ടിക്കുന്നത്.    

* * * * * *


വാല്‍ക്കഷ്ണം: കേരളത്തിലെ ഒരു M.L.A വര്‍ഷങ്ങള്‍ക്കു മുമ്പ്, എന്റെ വീട്ടില്‍ വന്നു എന്നെ കെട്ടിപ്പിടിച്ചു വൈകാരികമായി പറഞ്ഞ കാര്യങ്ങള്‍ എനിക്കോര്‍മ്മ വരുന്നു...'സാറാണ് എന്റെ മോനെ രക്ഷിച്ചത് '.
എല്ലാവരും ഒരു പോക്കിരിയായി പഠിക്കാത്തവനായി കണ്ടിരുന്ന അദ്ദേഹത്തിന്‍റെ മകന്‍, നല്ല മാര്‍ക്കോട് കൂടി അവസാന പരീക്ഷ പാസ്സായപ്പോള്‍ അവന്‍ പറഞ്ഞെത്രെ, ".... സാര്‍ നല്‍കിയ ഉപദേശങ്ങളും സമീപനങ്ങളുമാണ്  എന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയത്".   
   

Oct 9, 2009

ഒബാമയ്ക്ക് നോബല്‍ സമ്മാനം, മാറ്റത്തിനുള്ള അംഗീകാരം ...?

യുദ്ധവെറി പൂണ്ട ഒരു ഭരണാധികാരിയില്‍ നിന്നും സ്വല്പം സമാധാനം ആഗ്രഹിക്കുന്ന ഭരണാധികാരിയിലേക്കുള്ള മാറ്റം... ഈ മാറ്റത്തിനുള്ള അംഗീകാരം എന്ന നിലയ്ക്ക് ഈ അവാര്‍ഡിന്നെ ഒരു പക്ഷെ നിരീക്ഷിക്കാം. വര്‍ണവെറിയുടെ നെറി കെട്ട വിശ്വരൂപം കാണുകയും അനുഭവിക്കുകയും ചെയ്തു ബരാക്ക് ഹുസൈന്‍ ഒബാമ. അനുഭവങ്ങളുടെ തീക്ഷ്ണത ഈ കറുത്ത വര്‍ഗക്കാരന്റെ പ്രായോഗിക രാഷ്ട്രീയത്തിലും പ്രതിഫലിച്ചു.

മുന്‍ഗാമിയുടെ നേരും നെറിയുമില്ലാത്ത രീതിയില്‍ നിന്നും മാറ്റത്തിന്റെ സന്ദേശവുമായി പ്രസിഡന്റ്‌ പദമേറ്റ ഒബാമയുടെ ഇതു വരെയുള്ള നയനിലപാടുകള്‍ പല രീതിയിലും വിലയിരുത്തപ്പെടുന്നു. അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ പിടിമുറുക്കിയ സയണിസ്റ്റു ലോബി ഒബാമയുടെ മേലും സ്വാധീനമുറപ്പിച്ചിരിക്കുന്നു എന്നതാണ് ഒരു ശക്തമായ വിലയിരുത്തല്‍. ഇസ്രായേലിന്റെ ഇംഗിതത്തിനനുസൃതമായി വീണ്ടും കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുന്നു. ഇറാനെതിരെ ഒരു യുദ്ധം ഒബാമ ആഗ്രഹിക്കുന്നില്ലെങ്കിലും ഒരു യുദ്ധ സാധ്യത നിരീക്ഷകര്‍ കാണുന്നു. ഇറാഖില്‍ നിന്നും അഫ്ഘാനില്‍ നിന്നും പാഠം പഠിക്കുന്നില്ല, അഥവാ അനുവദിക്കുന്നില്ല. ഇറാന്റെ സങ്കല്‍പ്പത്തിലെ അണുബോംബുകളെ കുറിച്ച് വേവലാതിപ്പെടുന്നവര്‍ സയണിസ്റ്റുകളുടെ കൈവശമുള്ള അണു ബോംബുകളെകുറിച്ച് മിണ്ടുന്നില്ല.

www.obamadeception.net
ചില മിത്തുകളും യഥാര്‍ത്യങ്ങളും അവതരിപ്പിക്കുന്നു. ഭരണ കേന്ദ്രങ്ങളിലെ പിന്നാമ്പുറ വര്‍ത്തമാനങ്ങളും ഉപജാപങ്ങളും വെളിപ്പെടുത്തുന്നു. അമേരിക്കയുടെ അധികാര പര്‍വത്തിലെത്തിയ ആദ്യ കറുത്ത വര്‍ഗക്കാരെന്നെതിരെയുള്ള ആസൂത്രിത നീക്കം ഒരു പക്ഷെ തള്ളിക്കളയാന്‍ വയ്യെങ്കിലും എവിടെയൊക്കെയോ ചില പന്തികേടുകള്‍ അനുഭവപ്പെടുന്നു എന്നത് വ്യക്തം.

ഏതായാലും ഒരു പാട് അനുഭവ സമ്പത്തുള്ള, പല കാര്യങ്ങളും ആത്മാര്‍ഥമായി തന്നെ നടക്കണമെന്നു ആഗ്രഹിക്കുന്ന ഒബാമക്ക് അതിനു കഴിയട്ടെ എന്ന് ആശംസിക്കാം. പണക്കൊഴുപ്പും കരുത്തുമല്ല, സദാചാരത്തിന്റെയും ആദര്‍ശത്തിന്റെയും ആന്തരിക ശക്തി കൊണ്ടേ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ എന്ന് തെളിയിച്ച ഗാന്ധിജിയെ ഞാന്‍ ആരാധിക്കുന്നുവെന്നു പ്രഖ്യാപിച്ച ഒബാമയ്ക്ക് ആ മാര്‍ഗം പിന്തുടരാനും സമാധാനത്തിന്റെ മാര്‍ഗത്തില്‍ താനാഗ്രഹിക്കുന്ന മാറ്റം നടപ്പാക്കാനും കഴിയട്ടെ.

Oct 1, 2009

ആദരാഞ്ജലികള്‍, പ്രാര്‍ത്ഥനയും ...

ഫോട്ടോ കടപ്പാട്‌: The Hindu

തേക്കടിയില്‍ മരണപ്പെട്ടവരുടെ സ്മരണക്കു മുന്നില്‍ ആദരാഞ്ജലികള്‍ ...
കുടുംബാംഗങ്ങള്‍ക്ക് ശാന്തിക്കും മനസ്സമാധാനത്തിന്നുമായി
ആത്മാര്‍ഥമായ പ്രാര്‍ത്ഥനയും ...

Sep 18, 2009

പെരുന്നാളുടുപ്പുമായി ഉപ്പ വരാതിരിക്കില്ല ...

മയിലാഞ്ചിയിട്ട കൈ മലര്‍ത്തി വച്ച് ഉപ്പയെയും കാത്തിരുന്ന്‍ ഹഫ്സ ഉറങ്ങിപ്പോയി. പെരുന്നാളുടുപ്പ് വാങ്ങിക്കാന്‍ പോയതാണ് ഉപ്പ. കുട്ടികള്‍ക്കല്ലേ പെരുന്നാള്‍. പുത്തനുടുപ്പിട്ട് അത്തറ് പൂശി ..! അയല്‍പക്കത്തെ ആരിഫയാന്റി മയിലാഞ്ചിയിട്ട് കൊടുത്തു ഹഫ്സ മോള്‍ക്ക്‌. കൊച്ചു കൈകളില്‍ കുറെ ചിത്രങ്ങളില്‍ മയിലഞ്ചിയിട്ട് അവളുടെ പെരെഴുതിയപ്പോ സന്തോഷായി. ഉപ്പാക്ക്‌ ഉടുപ്പിന്റെ മോഡല്‍ ഒക്കെ പറഞ്ഞു കൊടുത്ത് പറഞ്ഞയച്ചതാണ്‌.

മകളെ മടിയില്‍ കിടത്തി തുറന്ന്‍ വച്ച ജനലിലൂടെ ദൂരേക്ക്‌ നോക്കി ഉമ്മ കാത്തിരുന്നു. മിക്കവാറും ദിവസങ്ങളില്‍ വൈകിയാണ് ഖാലിദ്‌ വീട്ടില്‍ വരാറ്. ബിസിനസിന്റെ ബിസി എന്നാണ് പറയാറെങ്കിലും, കടക്കാരുടെ ഇടപാട് തീര്‍ക്കാനുള്ള നേട്ടോട്ടത്തിലായിരിക്കും ഇക്ക എന്ന് അവള്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു. എത്ര കാലായി ..കടവും കള്ളിയും.. ഒന്നും ആരോടും തുറന്ന്‍ പറയുകയുമില്ല. വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കും. പറഞ്ഞിട്ട് കാര്യമൊന്നുമില്ലായെന്ന് ഖാലിദിന്നറിയാം. ഇതൊരു പാവം, എന്തിന് അതിനെക്കൂടി വിഷമിപ്പിക്കണം.

വാതിലിലെ മുട്ട് കേട്ട് തുറന്നപ്പോ, ആരിഫ .."നീയെന്താ ഈ പാതിരാക്ക്‌ .?".
ഖാലിദ്‌ക്കാനെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു.. ഫോണുണ്ടായിരുന്നു, മീനാക്ഷി സിസ്റ്റരുടെ, പേടിക്കാനൊന്നുമില്ലാന്ന്‍ പറഞ്ഞു. ഒരു തലചുറ്റല്‍ തോന്നിയപ്പോ കാണിച്ചതാ .."

ആരിഫയുടെ ഉപ്പ മുനീറും ഖാലിദും ഒന്നിച്ച് തുടങ്ങിയതാണ്‌ ബിസിനസ്‌. ക്ലച്ച് പിടിച്ചില്ല... ലോണ്‍ തന്നെ അടച്ച് വീട്ടിയിട്ടില്ല. കടം പെരുകി. ഉള്ള സ്വര്‍ണമൊക്കെ വിറ്റിട്ടും പലിശക്കുള്ളതിനു തന്നെ തികഞ്ഞില്ല. ഇടപാടുകാരുടെ ഇടപെടലുകളില്‍ പൊറുതി മുട്ടിയപ്പോ മുനീര്‍ ഒരു വിസ സംഘടിപ്പിച്ച് ദുബായിലേക്ക് പറന്നു. വന്നിട്ട് നാല് വര്‍ഷമായി. കാര്യമായ പുരോഗതിയൊന്നുമില്ല. ഒരു ചെറിയ കമ്പനിയില്‍, തുഛ വരുമാനം...ലേബര്‍ ക്യാമ്പില്‍ താമസം. ഒരു സ്വസ്ഥതയുമില്ല. എപ്പോഴും പറയും മുനീര്‍, എന്നാലും കുറെ പാഠങ്ങള്‍ പഠിച്ചു, മനുഷ്യ ബന്ധങ്ങളില്‍ പണത്തിന്റെ സ്വാധീനം... അത് വേണം, അതുണ്ടെങ്കില്‍ എല്ലാവരും കൂടെയുണ്ടാകും, കുടുംബക്കാരും ബന്ധക്കാരുമടക്കം. ലേബര്‍ ക്യാമ്പില്‍ വെള്ളിയാഴ്ച്ച രാവുകളില്‍ ഇത്തരം ചര്‍ച്ചകള്‍ വരും. വിഷമങ്ങള്‍ പങ്കു വക്കുമ്പോള്‍ തെല്ലൊരാശ്വാസം കിട്ടും. വൈകിയുറങ്ങുന്ന രാവുകളില്‍ നാട്ടിലേക്കും വീട്ടിലേക്കും സ്വപ്നസഞ്ചാരം നടത്തും.

ഈദ്‌ഗാഹില്‍ നിന്ന് വരുമ്പോ 'ഈദാശംസകള്‍' പറയാന്‍ വേണ്ടി വീട്ടിലേക്ക് വിളിച്ചപ്പോള്‍ ആണ് ഖാലിദിനെ അഡ്മിറ്റ്‌ ചെയ്ത വിവരം മുനീര്‍ അറിയുന്നത്. പാവം, ഒരു പാട് സഹിക്കുന്നുണ്ടാവും. പണത്തിന്റെ അടവ് തെറ്റിയാല്‍ ബാവക്കാന്റെ വായിലുള്ളത് കേട്ട തന്നെ പ്രെഷര്‍ കൂടും. ഒരു ദയയുമില്ലാത്ത ജാതി. തന്റെ വീട്ടില്‍ വന്നു ഭാര്യയെയും ബുദ്ധിമുട്ടിക്കാറുണ്ടെത്രേ ... ആരോട് പറയും? പറഞ്ഞാ പറയും, അവരാര് ഉണ്ടാക്കി വച്ചത്‌ അവരവര്‍ തന്നെ അനുഭവിക്കട്ടെ എന്ന്‍. കാക്കണേ തമ്പുരാനേ ...വല്ലാതെ പരീക്ഷിക്കല്ലേ നാഥാ ...

വീണ്ടും വീട്ടിലേക്ക്‌ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. ആരിഫയാണ് ഫോണെടുത്തത്‌. വീടിലുണ്ടായിരുന്ന ഒരു ഉടുപ്പ്‌ ഹഫ്സ മോള്‍ക്ക്‌ കൊടുത്തു. ഉപ്പ ആശുപത്രിയിലുള്ളത് അവളറിഞ്ഞിട്ടില്ല. അവള്‍ പറഞ്ഞ മോഡല്‍ മേടിക്കാന്‍ കോഴിക്കോട്‌ പോയതാണെത്രെ. ഉടുപ്പുമായിട്ടേ ഉപ്പ വരൂ. അവളുടെ ഉമ്മ രാവിലെ തന്നെ ഹോസ്പിറ്റലില്‍ പോയി. ആരിഫാന്റി ഉണ്ടെങ്കില്‍ ഹഫ്സ മോള്‍ക്ക്‌ പിന്നെ ആരും വേണമെന്നില്ല.

റൂമിലുള്ളവര്‍ ഹത്തയിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പോകാനുള്ള തിരക്കിലാണ്. അവരുടെ ക്ഷണം മുനീര്‍ നിരസിച്ചു. ഒരു ടൂറിനുള്ള മൂഡില്‍ അല്ലാ എന്ന് മനസ്സിലാകിയപ്പോ അവര്‍ നിര്‍ബന്ധിച്ചില്ല.

പാതിമയക്കത്തില്‍ ആരിഫയുടെ മിസ്ഡ്‌ കാള്‍ വന്നപ്പോ ഞെട്ടിയുണര്‍ന്നു. തിരിച്ച് വിളിച്ചപ്പോള്‍ അങ്ങേ തലക്കല്‍ നിന്ന് തേങ്ങല്‍ മാത്രം ...

പിന്നീട് മനസ്സിലായി, ഹഫ്സ മോള്‍ക്കുള്ള ഉടുപ്പുമായി ഇനി ഖാലിദ്‌ വരില്ല. അവന്‍ പോയി, ഇടപാടുകാരുടെ ശല്യമില്ലാത്തയിടത്തേക്ക് അന്ത്യയാത്രയായി ...

"നാഥാ, അവന്റെ എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കേണമേ ..."

Sep 16, 2009

ഒടുവില്‍ ഇന്ന് ഞാന്‍ സ്വതന്ത്രനായിരിക്കുന്നു ..!



"ജനിച്ചു വളര്‍ന്ന മണ്ണില്‍ ഞാന്‍ കണ്ട അനാഥരുടെയുംവിധവകളുടെയും കുഞ്ഞുങ്ങളുടെയും കണ്ണീര്‍ ...നിരപരാധികളുടെചോര... ഇതൊന്നും ഒരു കാലത്തും മനസ്സില്‍ നിന്ന് പോകില്ല. പ്രതികരണങ്ങള്‍ ഇനിയുമുണ്ടാകും, ആത്മാഭിമാനമുള്ളവര്‍ നാട്ടില്‍ ഉള്ളേടത്തോളം കാലം.

സുഹൃത്തുക്കളേ, ഞാനെറിഞ്ഞ ഷൂവിന്റെ പേരിലാണല്ലോ എന്നെ ക്രൂശിക്കാന്‍ ചിലര്‍മുറവിളി കൂട്ടുന്നത്.
പക്ഷെ നിങ്ങളറിയുക, നിരവധി നിരപരാധികളുടെ ചോരച്ചാലുകളില്‍ ചവിട്ടി നടന്ന ഷൂവാണിത്. അമേരിക്ക തകര്‍ത്ത കുടുംബങ്ങളുടെ അടിത്തറകള്‍ താണ്ടി, കൊച്ചു കുഞ്ഞുങ്ങളുടെ ഖബറിടങ്ങള്‍ ചവിട്ടി വന്ന ഷൂ.

അതിക്രൂരമായ മര്‍ദനമേറ്റ്, കൊടും തണുപ്പില്‍ വിറങ്ങലിച്ച് കാരഗൃഹത്തില്‍ കിടന്നുപിടയുമ്പോള്‍, എന്റെ ഭാവി ഞാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഷൂ ഒരുപ്രതീകമായിരുന്നു...അധിനിവേശത്തില്‍ ഞെരുങ്ങുന്ന ഒരു നാടിന്റെ രോഷത്തിന്റെപ്രതീകം ..."

Aug 15, 2009

ഷാരൂഖാനെയും അവര്‍ തടഞ്ഞു.!

അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ പ്രമുഖ ബോളിവുഡ് താരം ഷാരൂഖ്‌ ഖാനെ രണ്ടു മണിക്കൂറുകളോളം തടഞ്ഞു വയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെത്രേ.! നമ്മുടെ മമ്മൂട്ടിയെ ഇങ്ങനെ തടഞ്ഞു വച്ച് ചോദ്യം ചെയ്തത്‌ കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ്. മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുല്‍ കലാമിനെ ഒരു അമേരിക്കന്‍ വിമാന കമ്പനി തടഞ്ഞു വച്ച് ദേഹ പരിശോധന നടത്തി. കമല്‍ ഹാസന്‍ എന്ന നാമത്തില്‍ മുസ്ലിം ചുവ കണ്ട് അദ്ദേഹത്തെയും അപമാനിച്ചുവല്ലോ അവര്‍ ...!

എത്ര പ്രമുഖനായാലും മുസ്ലിം നാമധാരി ആയാല്‍ തന്നെ നോ രക്ഷ..!

നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തായ അമേരിക്കയുമായി ഇടയ്ക്കിടയ്ക്ക് മാലോകരറിയാതെ ഭരണ കര്‍ത്താക്കള്‍ എന്തോക്കൊയോ കരാറുകള്‍ ഒപ്പിടാറുണ്ടല്ലോ..! ആര്‍ക്കറിയാം ഇതിന്റെയൊക്കെ ഉള്ളിലിരുപ്പ്. അല്ലെങ്കിലും അമേരിക്കയെ എന്തിനു കുറ്റപ്പെടുത്തണം, ഷാരൂഖിന്റെയും മമ്മൂട്ടിയുടെയുമൊക്കെ സമുദായക്കാരില്‍ ഭൂരിഭാഗവും അമേരിക്കയെ രക്ഷകരും മോചകരുമായി കണക്കാക്കുന്നവരാണല്ലോ. ഇതൊക്കെ അതിന്റെതായ സ്പിരിറ്റില്‍ എടുക്കാന്‍ മാത്രം വിശാല മനസ്കരാണവര്‍.!

വാല്‍ക്കഷ്ണം: മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ ഇന്ത്യയെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു അമേരിക്ക. അന്താരാഷ്ട്ര മതസ്വാതന്ത്ര്യം നിര്‍ണയിക്കാന്‍ അമേരിക്ക രൂപം കൊടുത്ത സമിതിയാണ് ഇന്ത്യയെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ഗീയ കലാപങ്ങള്‍ ഇന്ത്യയില്‍ കൂടുന്നതായും അമേരിക്ക അഭിപ്രായപ്പെട്ടു. - വാര്‍ത്ത

Jul 24, 2009

സി.ആര്‍. നീലകണുന്‍, രാഷ്ട്രീയപ്രതികാരത്തിന്റെ ഇര ?

കൊച്ചി: പ്രശസ്‌ത പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനും വിമര്‍ശകനും അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ്‌ ഡപ്യൂട്ടി ജനറല്‍ മാനേജരുമായ സി.ആര്‍. നീലകണുനെ കെല്‍ട്രോണിന്റെ ഹൈദരാബാദ്‌ ബ്രാഞ്ചിലേക്ക്‌ സ്ഥലം മാറ്റി. വ്യാഴാഴ്‌ചയാണ്‌ സി.ആര്‍. നീലകണുനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്‌. സി.ആര്‍. നീലകണുനൊപ്പം മറ്റ്‌ രണ്ട്‌ സഹപ്രവര്‍ത്തകരേയും അരൂരില്‍നിന്ന്‌ ചെന്നൈയിലേക്കും മുംബൈയിലേക്കും സ്ഥലം മാറ്റി.

സര്‍വീസില്‍ പ്രവേശിച്ചതു മുതല്‍ 28 വര്‍ഷമായി സി.ആര്‍. നീലകണുന്‍ അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിലാണ്‌ ജോലി ചെയ്യുന്നത്‌. ഇപ്പോഴത്തെ സ്ഥലം മാറ്റത്തില്‍ പ്രത്യേകിച്ച്‌ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. സര്‍വീസ്‌ ചട്ടങ്ങള്‍ക്കകത്ത്‌ നിന്നുകൊണ്ട്‌ ചെയ്യാവുന്ന നടപടികള്‍ കൈക്കൊള്ളുമെന്ന്‌ സ്ഥലംമാറ്റത്തെക്കുറിച്ച്‌ സി.ആര്‍. നീലകണുന്‍ പ്രതികരിച്ചു. 52 വയസ്സ്‌ കഴിഞ്ഞ തനിക്കൊപ്പമാണ്‌ 90 വയസ്സുള്ള പിതാവും 80 വയസ്സുള്ള മാതാവും കഴിയുന്നത്‌. അക്കാദമിക വര്‍ഷത്തിന്റെ മധ്യഭാഗത്തു വെച്ചുള്ള സ്ഥലം മാറ്റം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുകയും ചെയ്യും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെല്‍ട്രോണ്‍ മാനേജിങ്‌ ഡയറക്ടര്‍ക്ക്‌ അപേക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെല്‍ട്രോണിലെ വിവിധ പ്രോജക്ടുകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന സി.ആര്‍. നീലകണുനെ സ്ഥലംമാറ്റിയതിന്‌ പിന്നില്‍ രാഷ്ട്രീയപ്രതികാര നടപടിയാണെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. കഴിഞ്ഞ ബുധനാഴ്‌ച, 'ലാവലിന്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍' എന്ന പേരില്‍ 'മാതൃഭൂമി'യില്‍ സി.ആര്‍. നീലകണുന്റെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ലാവലിന്‍ കേസിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളടങ്ങിയ സി.ആര്‍. നീലകണുന്റെ ഒരു പുസ്‌തകം അടുത്തിടെ പ്രകാശനം ചെയ്‌തിരുന്നു. സി.പി.എമ്മിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചകളിലും സി.ആര്‍. തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ സി.പി.എം. പോളിറ്റ്‌ബ്യൂറോയില്‍ നിന്ന്‌ നീക്കിയപ്പോള്‍ വി.എസിന്റെ നിലപാടുകളെ ന്യായീകരിച്ച്‌ രംഗത്തെത്തിയതും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ അപ്രീതിക്ക്‌ കാരണമായിട്ടുണ്ടെന്ന്‌ കരുതുന്നു.
- മാതൃഭൂമി വാര്‍ത്ത

Jul 22, 2009

ഇടതുപക്ഷം ക്ഷയിക്കുമ്പോള്‍ സംഭവിക്കുന്നത് ...

ഇടതുപക്ഷം ക്ഷയിക്കരുതെന്ന് ആഗ്രഹിച്ചവരാണ് നിഷ്പക്ഷ രാഷ്ട്രീയ വീക്ഷണമുള്ളവരും ഇതിനെ അത്തരത്തില്‍ നിരീക്ഷണം നടത്തിയവരും. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചാലും ഇടതുപക്ഷം ഒരു സമ്മര്‍ദ്ദ ശക്തിയായി നില്‍ക്കണമെന്ന് അവരാഗ്രഹിച്ചു. സാമ്രാജ്യത്തത്തിന്നെതിരെയുള്ള ഇടതുപക്ഷത്തിന്റെ കടുത്ത നിലപാടാണ്‌ പലപ്പോഴും കഴിഞ്ഞ സര്‍ക്കാരുകളെ സാമ്രാജ്യത്വ അജണ്ടകളുടെ നടത്തിപ്പുകാരകുന്നതില്‍ നിന്നും തടഞ്ഞത്.

ഇത്തവണ ഇടതുപക്ഷം ക്ഷയിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നു.രാജ്യത്തിന്റെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്കന്‍ പരിശോധന അനുവദിക്കുന്ന കരാറില്‍ ഒപ്പിടുക വഴി ഈ അടിമത്തത്തിന്റെ വ്യക്തമായ സൂചനകള്‍ വരുന്നു. രാജ്യത്തിന്റെ പരമാധികാരം അടിയറ വച്ച് കൊണ്ടുള്ള കരാരെന്ന ആരോപണം ഉയരുന്നു. ഇനിയും ഇത്തരം കരാറുകളും ദാസ്യ വേലകളും പ്രതീക്ഷിക്കാം.

സാമ്രാജ്യത്ത ശ്രുംഖലകളുടെ ഉപദേഷ്ടാക്കള്‍ ഇനിയും പല വലകള്‍ വിരിക്കും. പ്രലോഭനങ്ങള്‍ നിരത്തും. കോടിപതികളായ ജനപ്രധിനിധികളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. ദരിദ്രരും പട്ടിണിപ്പാവങ്ങളും നിറഞ്ഞ നമ്മുടെ നാടിന്റെ നേതാക്കളുടെ വരുമാനത്തിന്റെ കണക്കു നാം അറിഞ്ഞുവല്ലോ... സമ്പന്നനായ ഒരു മന്ത്രിയുടെ സമ്പാദ്യം 31.89 കോടി, ഭാര്യയുടെ 4.96 കോടി ...!

ഇടതു പക്ഷത്തെ ക്ഷയിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരാന്‍ പറ്റില്ല. കേവലം സങ്കുചിത താല്പര്യങ്ങള്‍ക്കായി, പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍, തമ്മിലടികളുടെ വൈരാഗ്യം തീര്‍ക്കാനെന്ന വണ്ണം ഇടതുപക്ഷ വിരുദ്ധ നിലപാടെടുത്തവര്‍ കാര്യങ്ങളുടെ ഗൌരവം തിരിച്ചറിഞ്ഞില്ല എന്ന് വേണം കരുതാന്‍‍. രാജ്യം നേരിടുന്ന മുഖ്യ ഭീഷണി നിലനില്പിന്റെയാണ്, സാമ്രാജ്യത്തത്തോടുള്ള അടിമത്തത്തിന്റെയാണ്. മാധ്യമങ്ങളും സാമ്രാജ്യത്താനുകൂല നിലപാടെടുത്തു. ആണവ കരാര്‍, സാമ്പത്തിക പ്രതിസന്ധി, സാമ്രാജ്യത്ത അജണ്ടകള്‍ തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ല. ലാവ്‌ലിന്‍ ചര്‍ച്ച ചെയ്തത് പോലെ ബോഫോഴ്സ് കോഴയുടെ ഇടനിലക്കാരന്‍ ക്വത്രോച്ചിയെ രക്ഷപ്പെടുത്തിയതും മറ്റു അഴിമാതിക്കേസ്സുകളും ചര്‍ച്ച ചെയ്തില്ല.

അതേ സമയം ഇടതുപക്ഷത്തെ ക്ഷയിപ്പിക്കുന്നത് ഇടതുപക്ഷം തന്നെ എന്നൊരു തിരിച്ചറിവ്‌ അനിവാര്യമായിരിക്കുന്നു. വിഭാഗീയതയും, തല തിരിഞ്ഞ ഭരണ പരിഷ്കാരങ്ങളും അവരുടെ പരാജയത്തിന്റെ മുഖ്യ കാരണങ്ങളായെന്നു വിലയിരുത്തപ്പെട്ടു. അച്ചടക്കരാഹിത്യം വച്ച് പൊറുപ്പിക്കില്ല എന്നത് ഒരു കേഡര്‍ പാര്‍ട്ടിയെ സംബന്ധിച്ചടത്തോളം ചിട്ടയുടെ ഭാഗം. പക്ഷെ ശിക്ഷണത്തിലും പക്ഷപാതമുണ്ടെന്ന തോന്നല്‍ വിഭാഗീയതയെ കൂടുതല്‍ രൂക്ഷമാക്കുന്നു. നേതാക്കളുടെ ആഡംബര ജീവിതത്തെയും സ്വത്ത്‌ സമ്പാദനത്തെയും വിമര്‍ശിക്കുന്നവര്‍ അതിന്റെ കാരണം കണ്ടെത്താനും പ്രതിവിധി നടപ്പാക്കാനും ശ്രമിക്കുന്നില്ല.

കാര്യങ്ങളെ കുറെ കൂടി ഗൌരവത്തില്‍ കണ്ട്, രാജ്യത്തിന്റെ രാഷ്ട്രീയ അവസ്ഥകളെ വിശകലനം ചെയ്തു വിശാലമായ നിലപാടുകള്‍ എടുക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. അവരെ തകര്‍ക്കണമെന്നു ആഗ്രഹിക്കുന്നവരുടെ നിലപാടുകളേക്കാള്‍ ഗുരുതരമല്ലേ നേതാക്കള്‍ തന്നെ പ്രസ്ഥാനത്തെ തകര്‍ക്കുന്ന അവസ്ഥ ..?

Jul 19, 2009

മാനമില്ലാത്തവര്‍, മാനം കെടുത്തുന്നവരും ...

സേവനം തപസ്യയാക്കിയ സുഹൃത്തിന്റെ കൂടെ ഗള്‍ഫിലെ ഒരു വനിതാ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ടത്‌ മനസ്സിനെ വേദനിപ്പിച്ചു. റോസ് നിറത്തില്‍ ജയില്‍ വസ്ത്രമണിഞ്ഞ ചെറുപ്പക്കാരി തടവുകാരി, അനുവദിക്കപ്പെട്ട സന്ദര്‍ശന സമയം കഴിഞ്ഞപ്പോള്‍ കൊച്ചു മോളെ തിരിച്ച് ബന്ധുക്കള്‍ക്ക് കൊടുക്കുന്ന കാഴ്ച. രണ്ടു വയസ്സ് തോന്നിക്കും കൊച്ചിന്. ഉമ്മ തിന്നാന്‍ കൊടുത്ത ചോക്ലേറ്റ്‌ കഴിച്ചി റക്കിയിട്ടില്ല. കണ്ണീരിനൊപ്പം ചുണ്ടുകള്‍ക്കിരുവശത്തു കൂടി ചോക്ലേറ്റ്‌ നീരും ഒലിച്ചിറങ്ങുന്നു. ബന്ധുവിന്റെ ഒക്കത്തിരുന്നു റ്റാറ്റാ പറഞ്ഞു നീങ്ങുന്ന കുഞ്ഞിനെ തട്ടം കൊണ്ട് മുഖം തുടച്ച് നോക്കി നില്‍ക്കുന്നു ഉമ്മ. കുറച്ചു കഴിഞ്ഞു വനിതാ ഗാര്‍ഡുകളുടെ കൂടെ തിരിച്ചു പോയി.

നിത്യസന്ദര്‍ശകനായ സുഹൃത്തിനെ ആദരവോടെ സ്വീകരിച്ചു ജയില്‍ സുപ്രണ്ട്. അവര്‍ തമ്മില്‍ അറബിയില്‍ കുറെ നേരം സംസാരിച്ചു. ജയില്‍ മോചനത്തിന്നു സാധ്യതയുള്ള കേസുകള്‍ അധികാരികളെ ബോധ്യപെടുത്തി മോചനം എളുപ്പമാക്കുക എന്ന ദൌത്യമാണ് സുഹൃത്ത്‌ ഏറ്റെടുത്തിരിക്കുന്നത്. മാനുഷിക പരിഗണകളുടെ ഉദാത്ത സമീപനങ്ങളുടെ നിരവധി അനുഭവങ്ങള്‍ ...

കുറച്ചു മുമ്പ്‌ കണ്ട കേസ്‌ സുഹൃത്ത് എനിക്ക് വിവരിച്ചു തന്നു. കേസ്‌ പെണ്‍വാണിഭം ...ഒരു റെയിഡില്‍ കയ്യോടെ പിടികൂടി ജയിലിലടച്ചതാണ്. വീട്ടു വിസയ്ക്ക് ഏജന്റ് കൊണ്ട് വന്നതാണ്, ഭര്‍ത്താവിന്റെ സമ്മതത്തോടെ. കൊച്ചു മകളും കൂടെ. എത്തിപെട്ടത്‌ സെക്സ് റാക്കെറ്റിന്റെ വലയില്‍. ഏജെന്റും നടത്തിപ്പുകാരും എല്ലാം മലയാളികള്‍.

എന്തായാലും സുഹൃത്തിന്റെ ശ്രമഫലമായി അവര്‍ ജയില്‍ മോചിതയായി. മൊബൈലില്‍ സുഹൃത്തിനെ വിളിച്ച് നന്ദി രേഖപ്പെടുത്തി. ജീവിതം തിരിച്ചു നല്കിയതിന്ന്‍. അന്ന് തന്നെ നാട്ടിലേക്ക്‌ വിമാനം കയറി. നാട്ടിലെത്തിയിട്ടും രണ്ട് മൂന്ന് പ്രാവശ്യം വിളിച്ചത്രേ ...മറക്കാന്‍ പറ്റുമോ ഈ ഉപകാരം. കൂലിപ്പണി എടുത്ത്‌ കുടുംബം നോക്കിക്കോളാം, എന്നാലും ഇനി അവിടേക്കില്ല ..!

ഞങ്ങള്‍ ചര്‍ച്ച ചെയ്തു...അങ്ങിനെ എത്രെയെത്ര ഇരകള്‍...വഞ്ചിതരായി വലയില്‍ പെട്ടവര്‍ ...നിരപരാധികള്‍ ... പക്ഷെ എന്തൊരു ധൈര്യത്തിലാണ് അവരുടെ വേണ്ടപെട്ടവര്‍ അവരെ കയറ്റി വിടുന്നത് ...! അതോ മൌനാനുവാദമോ ..? ഇടപെടുമ്പോള്‍ മനസ്സിലാകാറുണ്ട്, വല വിരിക്കുന്നവരില്‍ ബന്ധുക്കളും വേണ്ടപെട്ടവരും എല്ലമുണ്ടാകാറുണ്ട് ...!

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ സ്ത്രീയുടെ കോള്‍ വീണ്ടും, ദുബായില്‍ നിന്ന്‍ !...അവര്‍ തിരിച്ചു വന്നെത്രേ ..! നല്ലൊരു ജോലിയിലും കയറിയെന്ന് ..! മാനേജര്‍ പദവിയിലാണ്. സുഹൃത്ത് സന്തോഷിച്ചു. അവരെ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഒരു പക്ഷെ നാട്ടില്‍ നിന്ന ആ കാലയളവില്‍ മിനക്കെട്ടു എന്തെങ്കിലും പഠിച്ചു കാണും...അല്ലെങ്കിലും സുഹൃത്ത് പറയാറുണ്ട്‌ ...നല്ല തന്റെടമുള്ള സ്ത്രീയാണ്...അത്യാവശ്യം പഠിച്ച കൂട്ടത്തിലാണെന്നും. എന്തായാലും അവര്‍ രക്ഷപ്പെട്ടല്ലോ.

പിന്നീട് ഞങ്ങള്‍ കണ്ടെത്തി, അവരെത്തിയിരിക്കുന്നത് മാനേജര്‍ ആയി തന്നെയാണ്, പക്ഷെ ഒരു പെണ്‍വാണിഭ കേന്ദ്രത്തിന്റെയാണെന്ന് മാത്രം ...!

Jul 11, 2009

പ്രിയപ്പെട്ട ഹൌസ് ഡ്രൈവറുടെ മറുപടി

നിങ്ങള്‍ അയച്ച കത്ത് വായിച്ചു. വായിച്ചപ്പോ ഒരു വിഷമവും തോന്നിയില്ല, ഉടനെ തന്നെ മറുപടി അയക്കുന്നു, പെട്ടെന്നയച്ചില്ലെങ്കില്‍ നിങ്ങള്‍ പറയും, ഒരു കത്തെഴുതുവാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാ എനിക്കെന്ന്‍ ..അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇവിടെ എനിക്കൊരു പ്രശ്നവുമില്ല, അല്ഹമ്ദുലില്ലാ ...

നിങ്ങള്‍ പറഞ്ഞ കഴുകന്മാരെ ഞാന്‍ കണ്ടത്‌ നാട്ടിലേക്ക് വരുമ്പോഴാണ്. അധ്വാനത്തിന്റെ വിയര്‍പ്പു നാറ്റം ഒഴിവാക്കാന്‍ പൂശിയ സ്പ്രേയും നാട്ടിലേക്ക് വരുമ്പോ മാത്രമിടുന്ന പുത്തന്‍ കുപ്പായവും കണ്ടു ആള് വല്ല്യ സുജായീന്നു വിചാരിച്ചു കൂടെ കൂടിയ കഴുകന്മാര്‍ ..വിമാനക്കമ്പനിയുടെ ലേബലില്‍, മൊബൈല്‍ കമ്പനിക്കാരുടെ ലേബലില്‍, റിയല് ‍എസ്റ്റേറ്റ്‌ മാഫിയകളുടെ ലേബലില്‍ ...അങ്ങനെ നാടന്‍ കഴുകന്മാര്‍ ... !

നിവൃത്തികേടല്ല, ഒരൊളിച്ചോട്ടം തന്നെയായിരുന്നു. നിങ്ങള്‍ നാട്ടില്‍ ഒരോട്ടോറിക്ഷ ഓടിച്ചാല്‍ മതിയായിരുന്നല്ലോ ...നല്ല ചോദ്യം ..! ലോണെടുത്ത് ഓട്ടോറിക്ഷ വാങ്ങിച്ച് കടത്തില്‍ മുങ്ങിയാണ് ഇങ്ങോട്ട് വിമാനം കയറിയത്‌ എന്ന കാര്യം നിങ്ങള്‍ക്കറിയുമോ. പലിശക്ക് പലിശ, പേപ്പര്‍ ശരിയാക്കാന്‍ കറങ്ങിയ കറക്കം, കാര്യം നേടാന്‍ കൊടുത്ത കൈക്കൂലി, അടവ് തെറ്റിയപ്പോ നോട്ടീസ്, പിന്നെ ഫസ്റ്റ് ക്ലാസ്സ്‌ റോഡല്ലേ, നികുതി കൃത്ത്യായിട്ടു മേടിക്കുന്നുണ്ട്‌, എല്ലാം തിന്നു മുടിക്കുന്ന ഒരു വര്‍ഗ്ഗം, ഉദ്യോഗസ്ഥരും ..രാഷ്ട്രീയക്കാരും ...
ബാപ്പ ഒരു പാവം സാധാ പാര്‍ട്ടി നേതാവായിരുന്നതിനാല്‍, അത് വഴിയും ജോലിക്കായി കുറെ ശ്രമങ്ങള്‍, പക്ഷെ നേതാക്കളെ തൃപ്തി പെടുത്താനുള്ള വഹകളില്ലാത്ത പാവങ്ങള്‍ ഞങ്ങള്‍ ...

ഏതു കഴിവില്ലായ്മയെയാണ് നിങ്ങള്‍ പറ്റിപ്പോയ ഗതികേടെന്ന് നാമകരണം ചെയ്ത് കഴുത്തില്‍ ചുറ്റിയത്? ഏത് പ്രതിഭാസമാണ പിറന്നു വീണ മണ്ണില്‍ നിന്നും നിങ്ങളെ വിദൂരത്തേക്ക് തട്ടിത്തെറിപ്പിച്ചത്?
മറുപടി വ്യക്തമയിട്ടുണ്ടാകുമെന്നു വിചാരിക്കുന്നു. കൈക്കൂലിക്കാരേയും, സ്വാര്‍ഥരായ രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങളെയും, അടിയന്തിരത്തിന്നു പോലും കയ്യിട്ടു വാരുന്ന ചൂഷകരുടെയും, വട്ടിപ്പലിശക്കാരുടെയും, പിന്നെയോ ...വര്‍ഗീയ ഭ്രാന്തന്മാര്‍, മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്നവര്‍, അവരെയൊക്കെ ചെറുത്ത് ... കഴിവില്ലായ്മയല്ല, ഗതികേട് തന്നെ. സ്വസ്ഥത കിട്ടാന്‍ ചന്ദ്രനില്‍ പോകാന്‍ പറ്റൊങ്കില്‍ അവിടെയും പോകും.

പിറന്ന നാട്ടില്‍ നില്ക്കാന്‍ പൂതിയില്ലാത്തോര്‍ ആരാ ഉണ്ടാവാ. എന്നിട്ടും നമ്മടെ ബുദ്ധിയും കഴിവും മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപെടുത്തേണ്ട ഒരവസ്ഥ എന്ത് കൊണ്ട് വന്നു ??? രോഗിയായ ഉമ്മക്ക് താങ്ങും തണലുമായും നില്‍ക്കാനും, ബാപ്പാന്റെ മയ്യത്തു നമസ്‌കാരത്തിനു ഇമാമത്തു നില്‍ക്കാനും ... എല്ലാത്തിനും പൂതിയുണ്ട്, നാടിന്റെ പച്ചപ്പും, കവുങ്ങും തോട്ടവും, മഴയും, വിഷുപ്പാടവും, പീടിക കോലായിലിരുന്നു സ്വറ പറച്ചിലും, നിഷ്കളങ്കരായ നാട്ടുകാരും, എല്ലാം മനസ്സില്‍ വരാറുണ്ട്. പക്ഷെ കെട്ടിച്ചയക്കാനുള്ള പെങ്ങന്മ്മാരുടെ മുഖം മനസ്സില്‍ വരുമ്പോ, പൊളിഞ്ഞുത്തൂങ്ങിയ വീട്ടിന്റെ മുന്‍ഭാഗത്തെ പട്ടിക കഷ്ണങ്ങള്‍ടെ രൂപം മനസ്സില്‍ വരുമ്പോ, ഈ മരുഭൂമിയിലെ ചൂടൊക്കെ മറക്കും. ബര്‍ക്കത്തുള്ള മണ്ണായി തോന്നും..!! എത്രയോ ഉമ്മമാരുടെ പ്രാര്‍ഥനകള്‍... മറക്കാന്‍ പറ്റോ നമ്മക്ക്.

പലപ്പോഴും ഇവിടെ ചെയ്യുന്ന പണിയില്‍ അഭിമാനമേ തൊന്നിയിട്ടൊള്ളൂ, പേപര്‍ ശരിയാക്കാന്‍ ആരുടെ കാലും പിടിക്കേണ്ടി വന്നിട്ടില്ല, നൂറു തവണ ആപ്പീസുകളിലേക്ക് കയറിയിറങ്ങി വിയര്‍ക്കേണ്ടി വന്നിട്ടില്ല, വണ്ടി ഓടിക്കുന്നതിന്നിടയില്‍ പോലീസിന്റെ തെറി കേള്‍ക്കേണ്ടി വന്നിട്ടില്ല ...

എന്തൊക്കെയായാലും ബാബു ഭരദ്വാജ് 'പ്രവാസികളുടെ ഡയറിക്കുറിപ്പുകളില്‍' പറഞ്ഞത് പോലെ 'പ്രവാസ ജീവിതം നല്കിയ ഏതൊരൈശ്വര്യത്തിലും നന്ദിയുള്ളതോടൊപ്പം തന്നെ അടുത്ത തലമുറയില്‍ പെട്ടവരെങ്കിലും പ്രവാസിയാകരുതേ, എന്നാണ് ആത്മാര്‍ഥമായ പ്രാര്‍ത്ഥന ..!'

അറബിക്കഥയിലെ മുകുന്ദനെ പോലെ നാടിലേക്ക് വരാനും സ്ഥിരമായി അവിടെ കൂടാനും ആഗ്രഹമുണ്ടെങ്കിലും, അതിന് കഴിയാത്തതിന്റെ കാരണം ...? ഉത്തരം കണ്ടെത്തുവാനുള്ള ബാധ്യത എനിക്കെന്ന പോലെ നിങ്ങള്‍ക്കുമില്ലേ.

ഒരു പാടു പ്രാര്‍ഥനയോടെ,

- ഒരു പാവം ഹൌസ് ഡ്രൈവര്‍