Dec 15, 2009

സൂഫിയ മഅദനി, സകല കേരള ഭീകരരുടെയും കാമുകി ..!

ഒരു ബസ്‌ കത്തിക്കല്‍ കേസിലെ പ്രതികള്‍ വിളിച്ചു എന്ന മഹാ അപരാധത്തിന്റെ പേരില്‍ അറസ്റ്റ് പ്രതീക്ഷിച്ചിരിക്കുകയാണ് സൂഫിയ മഅദനി. മാധ്യമ വിചാരണയും ജനകീയ വിചാരണയും മുറക്ക് നടക്കുന്നു. കേരളത്തിലെ സകല ഭീകരരുടെയും കാമുകിയായി അവരെ വിശേഷിപ്പിച്ചത്രേ ഒരു രാഷ്ട്രീയ നേതാവ്. മനോരമ പോലുള്ള മാധ്യമങ്ങള്‍ അടുത്ത എപിസോഡുകളിലേക്കുള്ള തിരക്കഥകള്‍ തയ്യാറാക്കി കഴിഞ്ഞു. ലവ് ജിഹാദിനെ കുറിച്ചുള്ള സീരിയല്‍ അവസാനിച്ചിട്ടില്ല. ലിബര്‍ഹാന്‍ കമ്മീഷന്റെ കണ്ടെത്തല്‍ പ്രകാരമുള്ള കുറ്റാരോപിതര്‍ക്കെതിരെ കാര്യമായ് പ്രതികരിക്കാത്ത 'സമുദായത്തിന്റെ പാര്‍ട്ടി' യില്‍ പെട്ടവരടക്കമുള്ള വലതുപക്ഷ നേതാക്കള്‍ സജീവമാണ് ഈ വിഷയത്തില്‍. ഒരു ആരാധാനാലയം തകര്‍ത്തത് 'സ്വാഭാവിക പ്രതികരണവും' ഒരു ബസ്‌ കത്തിക്കല്‍ ഭീകരവാദവുമാകുന്നു. ഭീകരവാദികളുമായി ബന്ധമുള്ള ഹെഡ്ലിയെ വിട്ടു തരില്ലെന്ന് അമേരിക്ക; എന്നാലും FBI യ്ക്ക് പരിപൂര്‍ണ പിന്തുണ എന്ന് നമ്മുടെ സര്‍ക്കാര്‍. 

ഒരു തുറന്ന വിശകലനത്തില്‍ എന്തോക്കൊയോ പന്തികേട് തോന്നുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കുക തന്നെ വേണം, അത് അത്ര വലിയ നേതാക്കളാണെങ്കിലും. അധികാരത്തിന്റെയോ മറ്റോ സ്വധീനങ്ങളുപയോഗിച്ച് ആരും രക്ഷപ്പെടരുത്‌ എന്ന് തന്നെയാണ് നാം ആഗ്രഹിക്കുന്നത്. നീതിയും നിയമവും അതിന്റെ അന്തസ്സും പ്രസക്തിയും നാം ഉള്‍ക്കൊള്ളുക തന്നെ വേണം. നിഷ്പക്ഷരായി ചിന്തിക്കുന്ന ഭൂരിപക്ഷവും കാര്യങ്ങളെ അതിന്റെ ഗൌരവത്തില്‍ തന്നെ നിരീക്ഷിക്കുന്നവരാന്. പള്ളി പൊളിച്ചത് പ്രശ്നമല്ലാതാകുകയും ബസ്‌ കത്തിക്കാന്‍ കൂട്ട് നില്‍ക്കുന്നത് കൊടും ഭീകരതയുമാകരുത്. 

മഅദനിയുടെ കാര്യം തന്നെ എടുക്കാം. വര്‍ഷങ്ങള്‍ക്കു മുമ്പ്, മൂന്ന് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞും മൂന്നു വയസ്സുള്ള മൂത്ത മകനും സൂഫിയയും, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മഅദനിയെ അറസ്റ്റു ചെയ്തു കൊണ്ട് പോയി. പിന്നീട് നീണ്ട ഒമ്പതര വര്‍ഷം ജയിലിനുള്ളില്‍, വിചാരണ പോലുമില്ലാതെ. അത്യാവശ്യം പക്വത എത്തിയ മൂന്നു വയസ്സുകാരന്‍ മകന്റെ ആ സമയത്തെ മാനസികാവസ്ഥ ...അവന്‍ പല പ്രാവശ്യം ചോദിച്ചിട്ടുണ്ടാവും, എന്തിനാണ് ഉപ്പാനെ പോലീസുകാര്‍ കൊണ്ട് പോയത് ? അവര്‍ ഉപ്പാനെ എന്തെങ്കിലും ചെയ്യോ? ഭീകര രൂപമുള്ള പോലീസുകാരെ സ്വപ്നത്തില്‍ കണ്ടു ഞെട്ടിഉണര്‍ന്നിട്ടുണ്ടാവും... കാളിംഗ് ബെല്‍ കേട്ടാല്‍ നമ്മുടെ വരവ് പ്രതീക്ഷിച്ച്  ഓടി വരുന്ന മക്കള്‍ നമുക്കും ഉണ്ടല്ലോ.   

ഡോ: സെബാസ്റ്റ്യന്‍ പോള്‍ ഒരിക്കല്‍ പ്രസംഗിച്ചു, 'ആ പെണ്‍കുട്ടി ആത്മഹത്ത്യ ചെയ്ത കേസിലെ പ്രതി മുസ്ലിമാകരുതെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു'. പ്രതി മുസ്ലിമായാല്‍ മാധ്യമങ്ങള്‍ അതാഘോഷിക്കും. 'മ' വാരികകളിലൂടെ വായിക്കുന്ന പൈങ്കിളിക്കഥകള്‍, ചാനലുകളിലെ സീരിയലുകള്‍, എന്നിവ കാമ്പുസുകളിലെ യുവ മനസ്സുകളില്‍ സൃഷ്ടിക്കുന്ന ദുസ്വാധീനത്തെ കുറിച്ച് ഒരു സര്‍വേ നടത്താന്‍ ശ്രമിക്കണം. നടത്തില്ലെന്നറിയാം ..!! കമ്പോള സംസ്കാരമാണല്ലോ...!! പക്ഷെ രോഗികള്‍ കൂടുന്നത് ഡോക്ടര്‍മാര്‍ക്ക് നല്ലത് എന്നത് നമ്മുടെ എത്തിക്സിന്നു വിരുദ്ധമാണ്. 

പക്ഷെ എല്ലാം പ്രതികൂലമാണെങ്കിലും, നീതി നിഷേധവും പക്ഷപാത നിലപാടുകളും ഇവയൊന്നും തീവ്രവാ നിലപാടുകള്‍ക്കോ ഭീകരവാദങ്ങള്‍ക്കോ ന്യായീകരണമാകുന്നില്ല. സമുദായ നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്ലാമില്‍ കാര്‍ക്കശ്യത്തിന്നു സ്ഥാനമില്ല. ശത്രുക്കളുടെ ആക്രമണങ്ങള്‍ രൂക്ഷമായിട്ടും പ്രവാചകന്‍ സംയമനം പാലിച്ചു. ഉമറിനെ പോലെ ഹംസയെ പോലെ ശക്തായ ധീരരരായ അനുയായികള്‍ കൂടെയുള്ളപ്പോഴും പ്രതിരോധത്തിന്നായി സംഘം ചേര്‍ന്നില്ല. ഒരു സംഘത്തിനു ഒരു രാഷ്ട്രത്തിന്റെ നിയമങ്ങള്‍ക്കു വിരുദ്ധമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നതായിരുന്നു അവരുടെ നിലപാട്. ജിഹാദ് എന്നത് സായുധ വിപ്ലവമല്ല. ഈ വാക്ക് ഒരു പാട് തെറ്റിദ്ധരിക്കപെട്ടു കൊണ്ടിരിക്കുന്നു. മഹാത്മാഗാന്ധിയും, രാം പുനിയാനിയും, നന്ദിത ഹകസറും, വന്ദ്യ വയോധികനായ കൃഷ്ണയ്യരും അവരെല്ലാം ജിഹാദില്‍ ഏര്‍പ്പെട്ടവരാണ്. ഗുജറാത്ത് കലാപത്തിലെ ഇരകളായ മുസ്ലിംകള്‍ക്ക് നീതിക്ക് വേണ്ടി പരിശ്രമിക്കുന്നത് അമുസ്ലിം സഹോദരങ്ങളാണ്. അവര്‍ക്കറിയാം ഇതൊരു സമുദായത്തിന്റെ മാത്രം പ്രശനമല്ല, രാജ്യം മൊത്തം നേരിടുന്ന പ്രശ്നമാണ്. ആശയപരമായും ആദര്‍ശപരമായും എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഈ വിഷയത്തില്‍ ഇടതുപക്ഷത്തെ പിന്തുണക്കുന്നത് മതകീയ ശാസനകള്‍ വച്ച് വിശകലനം ചെയ്യേണ്ടതില്ല. 

ഒരു മുസ്ലിം സ്ത്രീയെ അവര്‍ കുറ്റം ചെയ്തെന്നു നീതിപീഠം തെളിയിക്കുന്നത് വരെ, അവരെ സകല ഭീകരരുടെയും കാമുകിയാക്കുന്ന ആ നിലപാട് .. നാം മനസ്സിലാക്കുക ആ മനസ്സും നിലപാടുമാണ് കൂടുതല്‍ ഗുരുതരം, അല്ല അവരാണ് തീവ്രവാദികളെയും ഭീകരരെയും സൃഷ്ടിക്കുന്നത്.    

* * * * * *


വാല്‍ക്കഷ്ണം: കേരളത്തിലെ ഒരു M.L.A വര്‍ഷങ്ങള്‍ക്കു മുമ്പ്, എന്റെ വീട്ടില്‍ വന്നു എന്നെ കെട്ടിപ്പിടിച്ചു വൈകാരികമായി പറഞ്ഞ കാര്യങ്ങള്‍ എനിക്കോര്‍മ്മ വരുന്നു...'സാറാണ് എന്റെ മോനെ രക്ഷിച്ചത് '.
എല്ലാവരും ഒരു പോക്കിരിയായി പഠിക്കാത്തവനായി കണ്ടിരുന്ന അദ്ദേഹത്തിന്‍റെ മകന്‍, നല്ല മാര്‍ക്കോട് കൂടി അവസാന പരീക്ഷ പാസ്സായപ്പോള്‍ അവന്‍ പറഞ്ഞെത്രെ, ".... സാര്‍ നല്‍കിയ ഉപദേശങ്ങളും സമീപനങ്ങളുമാണ്  എന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയത്".