Aug 30, 2008

നമ്മളും മടങ്ങും ഈ ആറടി മണ്ണിലേക്ക്.

മരിച്ച കൊച്ചു മോള്‍ടെ മയ്യിത്ത്, സ്വന്തമായി ഖബര്‍ കിളച്ച് സംസ്കരിക്കാന്‍ ഖാദറിന്നൊരു പൂതി. പള്ളിയില്‍ ചെന്നു മുക്രിക്കയെ കണ്ടു ആഗ്രഹം പറഞ്ഞു. ഖത്തീബിന്റെ സമ്മതം വേണമെന്നു മുക്രിക്ക. അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നും, അടുത്ത്‌ തന്നെ താമസിക്കുന്ന കമ്മറ്റി സെക്രട്ടറിയുടെ അനുവാദം കിട്ടിയാല്‍ തനിക്കും പ്രശ്നമില്ലെന്ന് ഖത്തീബ്. മാസ വരിസംഖ്യയില്‍ കുടിശ്ശികയുള്ളതിനാല്‍ പ്രസിഡന്റിന്റെ സമ്മതം കിട്ടണമത്രെ സെക്രട്ടറിയ്ക്ക്. പ്രസിഡന്റിനെ അന്വേഷിച്ച് അയാളുടെ വീട്ടിലേക്ക് നീങ്ങി. ഉസ്മാന്റെ ചായക്കടയില്‍ വച്ച് പ്രസിഡന്റിനെ കണ്ടു പ്രശ്നമവതരിപ്പിച്ചു.

കുറച്ചു ബുദ്ധിമുട്ടാണെന്ന് ...പ്രസിഡന്റ് വക പരാതികളുടെ ഒരു പട്ടിക, കഴിഞ്ഞ കമ്മറ്റി മീറ്റിംഗില്‍ പ്രസിഡന്റിനു എതിരെ ഖാദറിന്റെ ബാപ്പ സംസാരിച്ചു, മാസ വരിസംഖ്യ കുടിശ്ശിക...അങ്ങനെ നിരവധി. വേണമെങ്കില്‍ ആളെ വച്ച് തരാം.അതിനും നൂറു നിബന്ധനകള്‍ ...അവരുടെ സംഖ്യ മുന്‍‌കൂര്‍ അടക്കണം, തീര്‍ക്കാനുള്ളതെക്കെ തീര്‍ക്കണം, ബാപ്പ നേരിട്ട് വന്നു പറയണം ...

ആഗ്രഹങ്ങള്‍ തത്കാലം മനസ്സില്‍ വച്ച് വീട്ടിലേക്ക് മടങ്ങി.

വിടരും മുമ്പെ കൊഴിഞ്ഞ പുഷ്പത്തെ കാണാന്‍ വന്നവരുടെ തിരക്ക് വീട്ടില്‍. തുണിയും കസ്തൂരിയും മറ്റു വകകളും എടുത്തു വച്ചിരിക്കുന്നു. അന്ത്യകര്‍മ്മങ്ങള്‍ക്കു നേതൃത്വം കൊടുത്തു കൊണ്ട് ഹാജറത്ത. അകത്തു നിന്നും അടങ്ങാത്ത കരച്ചിലുകള്‍...കുളിപ്പിക്കാനായി എടുത്തപ്പോള്‍ 'കൊണ്ടു പോവരുതെ' എന്ന് വിളിച്ചു കരയുന്ന ഉമ്മ ...കാത്തിരുന്ന് കിട്ടിയ കനി ഇത്ര പെട്ടെന്ന് തിരിച്ചു കൊടുക്കേണ്ടി വരുമെന്ന് വിചാരിച്ചില്ല. വിയര്‍പ്പു കണങ്ങള്‍ നിറഞ്ഞ ഖാദറിന്റെ മുഖത്ത് കണ്ണീര്‍ ചാലുകള്‍ വേറെ തന്നെ കാണാം. കുളിയും മറ്റു കര്‍മ്മങ്ങളും കഴിഞ്ഞു, മയ്യിത്ത് കട്ടിലിന്റെ കവര്‍ നീക്കി ഉള്ളില്‍ കിടത്തി. അവസാന നോക്ക് കാണാന്‍ ഒരവസരം കൂടി.

സാത്വികനായ മമ്മി മുസ്ല്യാരുടെ ദുആ. വെള്ള ടവല്‍ തലയില്‍ കെട്ടി ഖാദര്‍ കട്ടിലിന്റെ മുന്‍ഭാഗം താങ്ങി‍. കുറച്ചു ചെറുപ്പക്കാര്‍ മറ്റു ഭാഗങ്ങളും. അകത്തു കരച്ചിലുകള്‍ കനത്തു. പള്ളി വളപ്പിലേക്ക് കടക്കുമ്പോള്‍ പ്രസിഡന്റും അനുയായികളും. പന്തികേട് തോന്നിയ രണ്ടു യുവാക്കള്‍, താങ്ങിയിരുന്ന ഭാഗം മറ്റുള്ളവരെ ഏല്‍പ്പിച്ച് പ്രസിഡന്റിന്റെ അടുത്തേക്ക് നീങ്ങി എന്തോ പറഞ്ഞു. 'പുരോഗമനക്കാര്‍ ചെക്കന്മാരുടെ' വാക്ക് കേട്ട് തല്‍കാലം അയാള്‍ ഉള്ളോട്ടു വലിഞ്ഞു. അടക്കി പിടിച്ച കോപത്തോടെ ...

ഖാദര്‍ നിസ്കാരത്തിന്നു നേതൃത്വം നല്കി, തൊണ്ടയിടറിയ തക്ബീറുകള്‍ ...തേങ്ങലാല്‍ അവസാനിപ്പിച്ച സലാം വീട്ടല്‍ ...വന്നവരില്‍ പെട്ടവര്‍ തന്നെ ഖബര്‍ കിളച്ചു. തലഭാഗം താങ്ങി പൊന്നു മോള്‍ടെ മയ്യിത്ത് ഖാദറും മറ്റുള്ളവരും കൂടി ഖബറിലിറക്കി. മൂന്ന് പിടി മണ്ണ് ഖബറിടത്തിലേക്കിട്ട് വന്നവര്‍ ഖാദറിന്നു സലാം പറഞ് പിരിഞ്ഞു. ആരോ ഒരാള്‍ ഒരു മയിലാഞ്ചി കൊമ്പ് ഖബറിടത്തില്‍ കുത്തി; ഇരുഭാഗങ്ങളിലും ചെറിയ രണ്ട് മീസാന്‍ കല്ലുകളും. ഖാദറും കുറച്ചു പേരും ബാക്കിയായി. കൈകളുയര്‍ത്തി ഖാദര്‍ പ്രാര്‍ത്‌ഥിച്ചു, 'നാഥാ, നാളെ നിന്റെ ജന്നാത്തുല്‍ ഫിര്‍ദൌസില്‍ എന്റെ പൊന്നു മോള്‍ടെ കൂടെ ഞങ്ങളെയും ........'

അപ്പോഴും കുറച്ചപ്പുറം പ്രസിഡന്റും 'പുരോഗമനക്കാര് ചെക്കന്മാരും' കടുത്ത വാക് തര്‍ക്കത്തിലായിരുന്നു.

വാല്‍ക്കഷ്ണം: സകല സമ്പാദ്യങ്ങളും, പത്രാസും, തറവാടും, കമ്മറ്റിയും, അധികാരവും, അനുയായികളും ....എല്ലാം ഉപേക്ഷിച്ച് നമ്മളും മടങ്ങും നാളെ, ഈ ആറടി മണ്ണിലേക്ക്. ..

റമദാന്‍ ആശംസകളോടെ - ഓപ്പണ്‍ തോട്സ് .

Aug 29, 2008

വാടകയ്ക്കൊരു ഗര്‍ഭപാത്രം, ലേറ്റെസ്റ്റ് വേര്‍ഷന്‍ ..!!!

വല്യപ്പച്ചന്റെ മരണാനന്തര ചടങ്ങുകളില്‍ കൂടാന്‍ കഴിയാതെ മൂത്ത മോന്‍ ബാംഗ്ലൂര്‍ക്ക് പോയി. അവരുടെ കമ്പനിയുടെ വല്ല്യ ഒരു പ്രൊജക്റ്റ്‌ അടുത്താഴ്ച കമ്പ്ലീറ്റ്‌ ചെയ്യണം. എത്രയോ മില്ല്യന്റെ പ്രൊജെക്ടാ ...വിദേശത്തുന്നുള്ള വല്ല്യ വല്ല്യ ആള്‍ക്കാരൊക്കെ എത്തീട്ടുണ്ട്. മോള് രണ്ടു ദിവസം ലീവെടുത്തു. രണ്ടു നൈറ്റ് ഷിഫ്ടെടുത്തു അഡ്ജസ്റ്റ് ചെയ്യണം. രാത്രി എത്ര വൈകിയാലും അവള്‍ടെ ഫ്രണ്ട്സ് അവര്‍ടെ ബൈക്കില് ഇവിടെ എത്തിക്കും.

മോന് പറ്റിയ പെണ്ണിനേം അവന്‍ കണ്ടു പിടിച്ചു. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ടതാണത്രെ .. ഫോട്ടോ കണ്ടു, അവന്നു നല്ല മേച്ചാ... ഇവിടെള്ള തള്ളയ്ക്ക് പിടിച്ചിട്ടില്ല്യ. തള്ളയ്ക്ക് കുട്ട്യേള്‍ടെ കളിയൊന്നും തീരെ പിടിക്കിണില്ല്യാത്രേ. അവരിങ്ങനെ രാപകല്‍ അധ്വാനിക്കുന്നതോണ്ട് അന്തസായിട്ട് ജീവിക്കാന്‍ പറ്റുന്നുണ്ട്.
***********************************

"ഒരു ഗര്‍ഭപാത്രം പോലും വാടകയ്ക്ക് കിട്ടാത്ത ഈ രാജ്യത്തിന്റെ പൈതൃകം എനിയ്ക്ക് വേണ്ട" .. ടീവീല് മോഹന്‍ലാലിന്റെ ഒരു പഴയ സിനിമ. പുള്ളിയ്ക്ക് പെണ്ണിനെ പറ്റില്ല, കുട്ട്യോള് വേണം. വാടകയ്ക്ക് ഗര്‍ഭപാത്രം എന്ന ആശയത്തെ കുറിച്ചും, പക്ഷെ അത് ഇന്ത്യയില്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍ പറഞ്ഞപ്പോ നായകന്‍ മോഹന്‍ലാലിന്റെ ഡയലോഗാണിത് . സിനിമയുടെ അവസാനത്തില്‍, സ്വന്തം ഭര്‍ത്താവിന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ നായകന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു, പ്രസവിച്ച സ്ത്രീ കുഞ്ഞിനെ ഏല്പിക്കുന്ന വേളയില്‍, കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാന്‍ കഴിയാതെ തിരിച്ചു മേടിക്കുന്നു. ഒരമ്മക്കും കുഞ്ഞിനെയും തിരിച്ചും വേര്‍പെട്ടു ജീവിക്കാന്‍ കഴിയില്ല എന്ന് നായകന് മനസ്സിലാകുന്നു. കഥയെഴുതിയ ലോഹിതദാസും നമ്മെ പഠിപ്പിച്ചു, അതാണ്‌ നമ്മുടെ രാജ്യത്തിന്റെ പൈതൃകം.

പക്ഷെ കാര്യങ്ങള്‍ കുറെ അപ്ഡേറ്റ് ചെയ്യേണ്ടിയിരിക്കുന്നു. പുതിയ തലമുറയില്‍ പെട്ടവര്‍ അതിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ എടുത്തോളും.

അതാ, മൊബൈല് റിങ്ങ് ചെയ്യുന്നു. ബാംഗ്ലൂര്‍ന്നു മോനാ... പെട്ടെന്ന് കട്ട് ചെയ്തു ...നല്ല തിരക്കിലാണത്രേ ...ഫുള്‍ ടെന്‍ഷന്‍ ...ആര്‍റ്റിഫിശ്യല്‍ ഇന്റെല്ലിജന്‍സ് റിലേറ്റദ്‌ പ്രൊജെക്ടാ ...എല്ലാരും ടെന്‍ഷന്‍ ...

ആ തള്ള എന്തോക്കൊയോ പിറുപിറുക്കുന്നുണ്ട്, ആരും അങ്ങട്ട് ചെവി കൊടുത്തില്ല. അല്ല പിന്നെ ...

Aug 25, 2008

നേതാവിന്നും പോട്ടിക്കരയേണ്ടി വന്നു...!!!

കേരളത്തിലെ ഒരു യുവ നേതാവ്, അതും രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ യുവനേതാവ് മുതിര്‍ന്ന നേതാക്കളുടെ മുന്നില്‍ വച്ചു പൊട്ടിക്കരഞ്ഞ വാര്‍ത്ത വായിച്ചു. 'തീവ്രവാദി' എന്ന ആരോപണത്തിന്നു വിധേയനായതിന്റെ പേരിലായിരുന്നുവത്രേ ഈ കരച്ചില്‍. തനിക്കെതിരെയുള്ള കുപ്രചാരണത്തില്‍ ഉന്നതരായ സ്വന്തം നേതാക്കള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു..

പക്ഷെ നാം ഒരിക്കലും കാണാതെ, നമ്മെ അറിയിക്കാതെ പൊട്ടിക്കരയുന്ന ആരോപണ വിധേയര്‍ കൂടി വരുന്ന ഒരു സാഹചര്യത്തില്‍ നേതാവിന്റെ കരച്ചിലിന്നു വലിയ പ്രസക്തിയുണ്ട്. നൊന്തു പെറ്റ മാതാക്കളുടെ കരച്ചിലുകളും പിതാക്കളുടെ വ്യഥകളും നാം അറിയാതെ, നിരപരാധികളായ നിരവധി മക്കള്‍ കരയാന്‍ പോലും കഴിയാതെ തടവറകളില്‍ കഴിഞ്ഞു കൂടുന്നു. ഇത് വല്ലാത്ത ഒരവസ്ഥ തന്നെയാണ്. ഒരു പ്രത്യേക മതത്തില്‍ ജനിച്ചതിന്റെ പേരില്‍ തീവ്രവാദികളായി മുദ്ര കുത്തപ്പെടുന്ന ദുരവസ്ഥ. സാമ്രാജ്യത്ത തമ്പ്രാക്കളുടെ ഹീന മാര്‍ഗങ്ങളും, ഭരണ സിരാകേന്ദ്രങ്ങളോട് ബന്ധപെട്ട ആരോപണങ്ങളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കാരണം നമ്മുടെ വിശ്വസ്തരായ ഉപദേശകര്‍ കാട്ടിത്തരുന്ന മാര്‍ഗങ്ങളാണല്ലോ നാം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ തടവറകളിലും മാനസികമായി പീഡിപ്പിച്ചു കരയാന്‍ തയ്യാറില്ലാത്തവരെ മൃഗീയമായി പീഡിപ്പിച്ചു കരയിപ്പിക്കുന്നുണ്ട്. ഇരകളുടെ കരച്ചിലുകള്‍ മേലാളന്മാര്‍ക്കും നേതാക്കള്‍ക്കും എപ്പോഴും ഒരു ഹരമാണ്.

ഏതായാലും യുവനേതാവിന്റെ ആരോപണങ്ങളെ ലാഘവത്തോടെയാണത്രെ മുതിര്‍ന്ന നേതാക്കള്‍ കണ്ടത്. ചില പ്രത്യേക കാര്യങ്ങള്‍ ലാഘവത്തോടെ കാണുന്ന കുറെ നേതാക്കള്‍ ഉള്ളതാണല്ലോ നമ്മുടെ വലിയ പ്രശ്നം. നേതാക്കളുടെ താല്പര്യപ്രകാരം കാര്യങ്ങള്‍ നീക്കുന്നവരും എല്ലാം ലാഘവബുദ്ധിയോടെ കാണുന്നു. അത് കൊണ്ടാണല്ലോ കെന്നത്ത് ഹെവൂദ്‌ എന്ന അമേരിക്കന്‍ ചാരന്റെ തിരോധാനം ആര്‍ക്കും ഒരു ഇഷ്യൂ ആവാത്തത്.

അത് കൊണ്ടു യുവ നേതാവേ, ആത്മാഭിമാനം എന്നൊക്കെ പറയു‌ന്നത്, അതിന്നു ക്ഷതമേല്‍ക്കുന്നത് നമുക്കു സഹിക്കാന്‍ പറ്റില്ല. അത് പോലെ തന്നെയാണ് ഒരു രാജ്യത്തിന്റെ അഭിമാനവും, അത് അടിയറ വയ്ക്കുന്നതും അനുവദിക്കാന്‍ പാടില്ല. സാമ്രാജ്യത്ത കിങ്കരന്മാര്‍ക്ക് തല വച്ച് കൊടുക്കുമ്പോള്‍, ഇരകളെ പ്രതിനിധീകരിക്കെണ്ടവര്‍ അവരുടെ അപ്പോസ്തലന്മാരാകുന്ന വിരോധാഭാസം, അത് ഒരു പക്ഷെ നിങ്ങള്‍ക്ക് കരുത്തേകുണ്ടാവം. അടിമപ്പെട്ടവര്‍ക്ക് കടപ്പാട് കാണിക്കുക തന്നെ വേണ്ടി വരുമല്ലോ.

നാം മനസിലാക്കുക, നാം കേള്‍ക്കാത്ത ഒരുപാട് പൊട്ടിക്കരച്ചിലുകള്‍ നമുക്കു ചുറ്റും ദിനേനെയെന്നോണം സംഭവിക്കുന്നുണ്ട്. പക്ഷെ നാമത് അറിയുന്നില്ല .

Aug 13, 2008

തിളങ്ങുന്ന കണ്ണുകളുള്ള പാവക്കുട്ടി ..!!

തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലേക്കുള്ള യാത്രയില്‍ ട്രെയിനില്‍ വച്ചാണ് കോഴിക്കോട്ടുകാരി പ്രിയയെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്. ഡോ. എ.ജെ. ക്രോനിന്‍ എഴുതിയ ഒരു നോവല്‍ വായിച്ചു കൊണ്ടിരിക്കവേ അവളാണ് സംഭാഷണത്തിനു തുടക്കമിട്ടത്.

"ക്രോനിന്റെ കഥകള്‍ വായിക്കാറുണ്ടല്ലേ ..?"
"അങ്ങനെയൊന്നുമില്ല, ഇപ്രാവശ്യം ഇതാ ലൈബ്രറിയില്‍ നിന്നുമെടുത്തത്." ഞാന്‍ പറഞ്ഞു.
"അദ്ദേഹം എഴുതിയ വികലാംഗയായ ഒരു പെണ്‍കുട്ടിയുടെ കഥയുണ്ട് ഞങ്ങള്‍ക്ക് പഠിക്കാന്‍ ..."
"എനിക്കറിയാം, ഞങ്ങള്‍ക്കുണ്ടായിരുന്നു ..."

പട്ടണത്തിലെ ഒരു കടയില്‍ വില്‍പ്പനക്ക് വയ്ക്കാറുള്ള ആകര്‍ഷകമായ ഒരു പാവക്കുട്ടിയുടെ സൃഷ്ടാവായ വികലാംഗയായ ആ പെണ്‍കുട്ടിയെ കണ്ടെത്തുന്ന കഥ. കടയുടമയായ സ്ത്രീക്ക് ആ പെണ്‍കുട്ടിയുടെ കരവിരുത് വലിയ ഒരു സമ്പാദ്യ മാര്‍ഗമായിരുന്നു. അവരുടെ തടവറയിലകപ്പെട്ട പെണ്‍കുട്ടിയെ കുറിച്ചു പുറം ലോകം അറിയാതിരിയ്ക്കാന്‍ അവര്‍ ശ്രമിച്ചു. അവരുടെ ചലനങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചു. പക്ഷെ പാവ നിര്‍മ്മാണത്തിലൂടെ ആ പെണ്‍കുട്ടി ഒരുപാടു സന്തോഷം അനുഭവിച്ചിരുന്നു. പാവക്കുട്ടികളുടെ കണ്ണുകള്‍ക്ക്‌ എപ്പോഴും നല്ല തിളക്കമുണ്ടായിരുന്നു.

"അവള്‍ ഉണ്ടാക്കിയ തിളങ്ങുന്ന കണ്ണുകളുള്ള പാവക്കുട്ടികള്‍ എത്രയോ ഉന്നതരുടെ ഷോകേസുകളില്‍ അവിടെ വരുന്നോരെ ഒക്കെ നോക്കി അങ്ങനെ ഇരിക്കുന്നുണ്ടാവുല്ലേ ...?"
എന്റെ ചോദ്യത്തിന് പ്രിയയില്‍ നിന്നും മറുപടിയായി 'അതെ' എന്നര്‍ത്ഥത്തിലുള്ള മൂളല്‍ കിട്ടാന്‍ കുറച്ചു സമയമെടുത്തു.

പിന്നെയും കുറെ കാര്യങ്ങള്‍ സംസാരിച്ചു. സേവനം തപസ്യയക്കിയ ഒരു ഡോക്ടര്‍ നല്കുന്ന ആശ്വാസ വചനങ്ങള്‍ അമിതമായ പരാശ്രയത്വം തളര്‍ത്തിയ ഒരു രോഗിയുടെ മനസ്സുകളില്‍ സൃഷ്ടടിക്കുന്ന അതിരറ്റ സന്തോഷം ...സമൂഹവും കുടുംബവും ഒറ്റപ്പെടുത്തുമ്പോഴും പിടിച്ചു നില്‍ക്കാനുതകുന്നത് അത്തരം വാക്കുകളിലൂടെയാണ്. പെണ്‍കുട്ടികളില്‍ പലപ്പോഴും അപകര്‍ഷതാബോധത്തിന്നു കാരണമായി തീരുന്നത് അവരോടുള്ള മാതാപിതാക്കളുടെ സമീപനം തന്നെയാണ്. എന്നാലും മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായ ഒരു തീരുമാനം എടുക്കാന്‍ എനിക്ക് കഴിയില്ല. അവര്‍ നമ്മുടെ നല്ലതിന് വേണ്ടിയല്ലേ ആഗ്രഹിക്കുള്ളൂ.

ഇടക്ക് ഞാന്‍ ചോദിച്ചു, "പ്രിയയ്ക്ക് .. വലുതായ ആരാവാനാ ആഗ്രഹം .."
പ്രത്യെകിച്ചൊരഗ്രഹവുമില്ലെന്ന മട്ടില്‍ കൈകള്‍ രണ്ടും മലര്‍ത്തി.
"പപ്പയ്ക്കും മമ്മയ്ക്കും ഞാന്‍ ഒരു കന്യാസ്ത്രീ ആവാനാ ഇഷ്ടം ..."
"നല്ലതല്ലേ, ഒരു പാടു സേവനം ചെയ്ത് പരിശുദ്ധകളായി ..."
എന്റെ ആ മറുപടി കേള്‍ക്കാത്തത് പോലെ അവള്‍ വിദൂരതയിലേക്ക് നോക്കിയിരുന്നു.

തൃശൂര്‍ എത്താറായപ്പോഴാണ്, പ്രിയ എവിടെയാണ് പഠിക്കുന്നതെന്ന് ചോദിച്ചത്.

അവള്‍ തൃശൂരില്‍ തന്നെ സ്ട്രിക്ട് ഡിസിപ്ലിന്‍ ഉള്ള ഒരു വനിതാ പ്രൈവറ്റ് കോളജിലാണ് പഠിക്കുന്നത്. ദൈവിക പഠനം അവിടെ നിര്‍ബന്ധമാണ്‌. എല്ലാ മതക്കാരെയും ചില പൊതുവായ ആശയങ്ങള്‍ പഠിപ്പിക്കുന്നു. അവരവരുടെ ചോയിസുകള്‍ നടക്കില്ല. വിദ്യാര്‍ത്ഥിനികള്‍ വഴി പിഴച്ചു പോവാതിരിക്കാന്‍ സജീവ ജാഗ്രത പുലര്‍ത്തുന്നു അധികൃതര്‍.

സാധാരണ കാമ്പസ് സംസാരങ്ങളില്‍ നിന്നും വ്യത്യസ്തമായി ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഇനിയും ഒരു പാടു ബാക്കിയുണ്ടായിരുന്നതിനാല്‍ പലപ്പോഴും വീണ്ടും ഞങ്ങള്‍ കണ്ടു മുട്ടി, പരസ്പര ബന്ധങ്ങളുടെ പവിത്രത കാത്തു സൂക്ഷിച്ചു കൊണ്ടു തന്നെ പല കാര്യങ്ങളും സംസാരിച്ചു. പ്രകൃതി നിയമങ്ങളെ കുറിച്ച്, പ്രകൃതി നിയമങ്ങളെ ലംഘിക്കുന്ന ദൈവിക നിയമങ്ങളെന്ന പേരില്‍ സ്വയം സൃഷ്ടിക്കുന്ന പൌരോഹിത്യ നിയമങ്ങളെ കുറിച്ച് ... അവളുറച്ച് വിശ്വസിച്ചിരുന്നു, ദൈവം ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചത് പരസ്പരം ഇണകളായി കഴിയാന്‍ തന്നെയാണ്. പ്രീഡിഗ്രിക്കാരി പെണ്‍കുട്ടിയാണെങ്കിലും പ്രിയയ്ക്ക് വ്യക്തമായ ജീവിത വീക്ഷണമുണ്ടായിരുന്നു. ചിട്ടകള്‍ അടിച്ചേല്‍പ്പിക്കുന്നത് മാനസികമായി പീഡിപ്പിച്ചു കൊണ്ടല്ല. ... വേരെയാരോടും പറയില്ലെന്ന ഉറപ്പില്‍ പിന്നെയും കുറെ കാര്യങ്ങള്‍ ...

സമ്മര്‍ വെക്കേഷനു ശേഷം പിന്നെയൊരിക്കലും ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. ഒരിക്കലും ...

വെളുത്ത നീളന്‍ കുപ്പായമിട്ട തിളങ്ങുന്ന കണ്ണുകളുള്ള ഒരു പാവക്കുട്ടി ...ആ ഒരു രൂപം മാത്രമെ ഇപ്പോള്‍ എന്റെ മനസ്സിലേക്ക് വരുന്നുള്ളൂ ...

Jul 28, 2008

സ്ഫോടനവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഞാനവനെ ഓര്‍ക്കുന്നു...!!!

അവന്‍ ചെറുപ്പത്തിലേ അങ്ങനെയായിരുന്നു. പെട്ടെന്ന് ക്ഷോഭിക്കും, നിയന്ത്രണം വിട്ടു വൈകാരികമായി പ്രവര്‍ത്തിക്കും, കയ്യില്‍ കിട്ടിയതൊക്കെ എടുത്തെറിയും. അതിനുള്ള ശിക്ഷ അന്ന് തന്നെ അവന്റെ ഉപ്പ നടപ്പാക്കും. കൈ രണ്ടും പിന്നില്‍ കെട്ടി അടുത്തുള്ള കുളത്തില്‍ കൊണ്ടുപോയി, മുടി പിടിച്ച് വെള്ളത്തില്‍ താഴ്ത്തും. ശ്വാസം മുട്ടി അവശനാകുമ്പോള്‍ കരയ്ക്ക്‌ കയറ്റി രണ്ടു പൂശു പൂശി റൂമിലിടും. ആരും കാണാതെ അവന് ഭക്ഷണം കൊണ്ടു കൊടുക്കുന്ന വല്ലിമ്മാനെ കണുമ്പോള്‍ മാത്രം അവന്റെ കണ്ണുകള്‍ നിറയും.

"മോനെന്തിനാ, വെറുതെ ...",

മറുപടിയൊന്നും പറയാതെ വല്ലിമ്മാന്റെ മുഖത്തേക്കു കുറെ നേരം അങ്ങിനെ നോക്കിയിരിക്കും.
നോര്‍മലയാല്‍ പുറത്തേക്കിറങ്ങി ആടുകള്‍ക്ക് പ്ലാവില പെറുക്കി തിന്നാന്‍ കൊടുക്കും. ആടുകളൊക്കെ അവന്റെ ചുറ്റും കൂടും. ഓരോരോ ആടിനെ പിടിച്ച് വച്ച് അവയുടെ കഴുത്തു തടവി കൊടുക്കും. അവ കുറെ നേരം അങ്ങനെ നിന്നു കൊടുക്കും. ചെറിയ ആട്ടിന്‍കുട്ടികള്‍ തല ചെരിച്ച് അവന്റെ മേല്‍ പതുക്കെ കുത്തി അവരുടെ സ്നേഹം തിരിച്ചും പ്രകടിപ്പിക്കും.

അവനെ കണ്ടാല്‍ അപ്പം കാളിത്തള്ളയ്ക്ക് വെറ്റില കിട്ടണം. മേലെ വീട്ടില്‍ പോയി ഇളം വെറ്റില പൊട്ടിച്ചു കൊടുന്നു കൊടുത്താ തള്ളയ്ക്ക് നല്ല സന്തോഷായി. തള്ളേടെ പെരക്കുട്ട്യോളെയൊന്നും അതിന്നു കിട്ടൂല്ല.

പക്ഷെ വൈകുന്നേരായാല്‍ വീട്ടില്‍ പരാതിക്കാര്‍ അങ്ങനെ വരും, ഓരോരോ കേസുകളുമായി. എന്തെങ്കിലൊക്കെ പ്രശ്നങ്ങളുണ്ടാക്കീട്ടുണ്ടാവും. ഉപ്പാന്റെ ശിക്ഷ അവരുടെ മുന്നില്‍ വച്ചു തന്നെ നടപ്പാക്കിയാ പരാതിക്കരോരുത്തരും സമാധാനത്തോടെ തിരിച്ചു പൊയ്ക്കൊള്ളും.

ശിക്ഷ മാത്രമല്ല, നല്ല തെറിയും, "പന്നീ, നശിച്ചു പൊയാ മതിയാരുന്നു, കഴുത ..." ഉമ്മേം തിരിഞ്ഞു നോക്കൂല, വല്ലിമ്മ മാത്രം ... ആ വൃദ്ധ മനസ്സിന് അതൊന്നും താങ്ങാന്‍ പറ്റ്ണില്ല.

"അതിനെ അടിച്ചങ്ങട്ടു കൊന്നേക്ക്, ന്നാ സമാധാനായിക്കൊള്ളും ...ഈ പ്രായത്തില്‍ നീയും ..."
"ഈ തള്ളയാണ് ചെക്കനെ ബെടക്കാക്ക്ന്നത് ..."

അവന്റെ കേള്‍ക്കെ മറ്റുള്ളരോട് പറയും, "മൂത്തോന്‍ ആളുഷാറാ, ഇതിന്റെ കാര്യത്തിലാ ..., ഓരോരോ വിധീ "

കാലം കഴിയുന്തോറും സ്വഭാവം കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു. പുഴയുടെ വക്കത്തിരുന്നു കളിക്കുന്ന ചീട്ടുകളി സംഘത്തില്‍ കൂടി. കുടിയും വലിയും എല്ലാം പഠിച്ചു. ശിക്ഷകളൊന്നും ഫലിക്കുന്നില്ല. ശിക്ഷയെ കായികമായി പ്രതിരോധിക്കുവാനുള്ള കരുത്ത്‌ നേടിത്തുടങ്ങി. അവനോടു സ്നേഹത്തില്‍ പെരുമാറിയവരുടെ വാക്കുകള്‍ മാത്രം അവന്‍ കേട്ടിരിക്കും.

"നന്നാവണംന്നുണ്ട്, പക്ഷെ ..." ആ പക്ഷേകള്‍ക്ക് ശേഷമുള്ള വാക്കുകള്‍ ഒരിക്കലും മുഴുവനാക്കിയിട്ടില്ല, ഒരിക്കലും. പക്ഷേ, ആ വാക്കുകള്‍ ഞാന്‍ ഊഹിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു. അതാണ് ഏത് മൂഡിലാണെങ്കിലും, എന്റെ മുന്നില്‍ തല താഴ്ത്തി നില്‍ക്കുന്നത്.

'സ്നേഹം അവന്നു കിട്ടിയിട്ടില്ല, അഭിമാനത്തിന്നു ക്ഷതം വരുത്തിയ ഒരു പാടനുഭവങ്ങളുണ്ട്. അവന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു... ഒരു നിഷേധി . അല്ലെങ്കിലെന്തിനാ പെങ്ങളെ കാണാന്‍ വരുന്ന വിവരം അവനോടു പറയാതിരുന്നത്. ചെക്കന്റെ വീട്ടുകാരുടെ മുന്നില്‍ മുഖം കാണിക്കാതെ മാറി നില്‍ക്കേണ്ടി വന്നു. അവനെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന പെങ്ങള്‍ക്ക് അവന്‍ കാരണം ഒരു പ്രശ്നം വരരുത്. മദ്രസ്സയില്‍ നിന്നെപ്പോലെയുള്ള അബൂജാഹിലുകളെ ശരിയാക്കാന്‍ ചൂരല്‍ കഷായത്തിനേ കഴിയൂ എന്ന് വിശ്വസിച്ച മുസ്ല്യാര്‍, ധിക്കാരിയും നിഷേധിയും പ്രവാചകന്റെ കൊടിയ ശത്രുവുമായിരുന്ന ഉമര്‍ പിന്നീട് സത്യവിശ്വാസം സ്വീകരിക്കാന്‍ ഹേതുവായ പ്രവാചക മാതൃകകള്‍ അവനെ പഠിപ്പിച്ചില്ല. സ്കൂളിലും രാധാകൃഷ്ണന്‍ മാഷിന് മാത്രമെ അവനെ മനസ്സിലാക്കന്‍ കഴിഞ്ഞൊള്ളൂ.'

***********************************

ബാബരീ മസ്ജിദ് തകര്‍ത്തപ്പോള്‍ പ്രധിഷേധ പ്രകടനങ്ങളില്‍ അവനും സുഹ്ര്‍ത്തുക്കളും പങ്കെടുത്തു. കടകളടപ്പിക്കാനും വാഹനങ്ങള്‍ തടയാനും നേതൃത്വം കൊടുത്തു. മുസ്ലീങ്ങളുടെ ശ്രത്രുക്കളെയൊന്നും വെറുതെ വിടരുതെന്ന് പറഞ്ഞു തുടങ്ങി.

പിന്നീട് അവനില്‍ കുറെ മാറ്റങ്ങള്‍ വന്നു തുടങ്ങി. നമസ്കാരങ്ങളില്‍ കൃത്യമായി പങ്കെടുക്കാന്‍ തുടങ്ങി. തമാശകളും ചിരിയും കുറഞ്ഞു. മുഖത്തെപ്പോഴും ഗൌരവം ... പതിരാത്രികളില്‍ അവനെ കൊണ്ടു പോകാന്‍ പലരും ബൈക്കില്‍ വന്നു. സംസാരങ്ങളില്‍ 'പ്രതിരോധം' എന്ന വാക്കുകള്‍ പലപ്പോഴും അധികരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഗുജറാത്തിലെ മുസ്ലിംഹത്ത്യയെ കുറിച്ചും, കാശ്മീരിനെ കുറിച്ചും, പലസ്തീനെ കുറിച്ചും വൈകാരികമായി സംസാരിച്ചു.

ആദ്യമായി എന്റെ വാക്കുകള്‍ അനുസരിക്കാതിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഞങ്ങള്‍ടെ വീട്ടില്‍ തേങ്ങയിടുന്ന ഗോപാലനെ കുറിച്ചും തേങ്ങ പെറുക്കി കൂട്ടാന്‍ വരുന്ന ദാസേട്ടനെയും മക്കളെയും കുറിച്ചു ഞാന്‍ അവനോടു പറയാറുണ്ട്. എല്ലാവരും ശാഖയിലും, കായിക പരിശീലത്തിനുമൊക്കെ പോവാറുണ്ട്. തേങ്ങയിടല്‍ കഴിഞ്ഞാല്‍ എന്റെ ഉമ്മ തരുന്ന പുട്ടും കടലയും സുലൈമാനിയും ഞങ്ങളെല്ലാവരും കൂടി നിലത്തിരുന്നു കഴിക്കും. ഗോപാലന്റെ മോള്‍ടെ കല്യാണ ദിവസം, മുഹൂര്‍ത്തത്തിനു മുമ്പായി ഉമ്മയുടെ അനുഗ്രഹം വാങ്ങിയതും അവനോടു പറഞ്ഞു. സൂക്ഷിക്കണമെന്നാണ് എന്നെ അവന്‍ ഉപദേശിച്ചത്. അതെ, ഇപ്പോള്‍ അവന്‍ എന്നെയാണ് ഉപദേശിക്കുന്നത് !!

ഭരണകൂടങ്ങളും കോടതികളുമെല്ലാം നമുക്കെതിരാണെന്ന് അവന്‍ വിശ്വസിക്കുന്നു. ഗുജറാത്തില്‍ എത്ത്രയെത്ത്ര സഹോദരങ്ങളെയാണ് ചുട്ടു കരിച്ചത്. ഗര്‍ഭിണിയായ ഒരു സഹോദരിയുടെ ഉദരത്തില്‍ ത്രിശൂലം കുത്തിയിറക്കി, ഭ്രൂണം പുറത്തെടുത്ത് അവരെ ചുട്ടു കൊന്നു. ഭാരതാംബയുടെ കണ്ണിലെ കരടുകള്‍ ക്രൂരമായ രീതിയില്‍ നീക്കി കൊണ്ടിരിക്കുന്നു. പൈശാചിക വേഷങ്ങള്‍ കെട്ടിയ പ്രതികള്‍ നിയമത്തെ വെല്ലു വിളിച്ചു വിഹരിക്കുന്നു. ഇതിന്നെതിരെ പ്രതികരിക്കുന്നവര്‍ രാജ്യദ്രോഹികളും തീവ്രവാദികളുമായി മുദ്ര കുത്തപ്പെടുന്നു.

"നീ പറയുന്ന കാര്യങ്ങളെ അപ്പടി ഞാന്‍ നിഷേധിക്കുന്നില്ല, നമ്മള്‍ എല്ലാം മനസ്സിലാക്കിയ സത്യങ്ങള്‍ തന്നെയാണ്, പക്ഷേ നിയമത്തെ വെല്ലുവിളിച്ചു കൊണ്ടു വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ പ്രധിരോധിക്കാന്‍ നമ്മുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നില്ല. ജിഹാദിന്നു നാം നമ്മുടെ നിര്‍വചനം കൊടുക്കരുത്‌. ജിഹദെന്നാല് വെറും സായുധ പ്രധിരോധമല്ല. സ്വന്തം ശരീരത്തിന്റെയും ആത്മാവിന്റെയും നീച വിചാരങ്ങള്‍ക്കും, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുമെതിരെയുള്ള സമരം, അതാണ് ജിഹാദിന്റെ പ്രഥമ ലക്ഷ്യം. പ്രതിസന്ധി ഘട്ടങ്ങളില്‍ വൈകാരികതക്കടിമപ്പെടാതെ സര്‍വ്വവും ദൈവത്തിലര്‍പ്പിച്ച് ക്ഷമ പാലിക്കുവാനുള്ള കഴിവ്, അത് അല്ലാഹുവിന്റെ പേരിലുള്ള ജിഹാദാണ്‌."

ഈ വാക്കുകളൊന്നും അവനുല്‍ക്കൊള്ളുന്നില്ല എന്ന് അവന്റെ മുഖഭാവത്തില്‍ നിന്നും വായിച്ചെടുക്കാമെങ്കിലും ഞാന്‍ തുടര്‍ന്നു.

"കാര്യങ്ങളെ വെറും സാമുദായികമായി മാത്രം കാണരുത്. നാം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു നാം മാത്രമല്ല മറ്റു പലരും ബോധവാന്മാരാണ്. സഹോദര സമുദായത്തിലെ ഒരു പാടു നല്ല മനുഷ്യര്‍ തന്നെ പറയാറുണ്ട്, യഥാര്‍ത്ഥ വിശ്വാസികള്‍ ആക്രമണ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയില്ല, എന്ന്. നമ്മുടെ ആദര്‍ശവുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാം പിന്തുണ കൊടുക്കുന്നതും അത് കൊണ്ടാണ്. "

***********************************

ഉം... ഒറ്റയിരുപ്പിന് കുറെ കാര്യങ്ങള്‍ പറഞ്ഞു. എനിക്കുറപ്പാ ഇതൊന്നും അവനില്‍ ഒരു മാറ്റോം ഉണ്ടാകീട്ടുണ്ടാവൂല.

പക്ഷേ, ആത്യന്തികതയുടെ മൂര്‍ത്ത രൂപം പ്രാപിച്ച്, തീവ്രവാദിയിലേക്കുള്ള പരിണാമഘട്ടങ്ങളില്‍, അവന്റെ മാതാപിതാക്കള്‍ക്കും, വേണ്ടപ്പെട്ടവര്‍ക്കും, ഭരണകൂടങ്ങള്‍ക്കും പിന്നെ നമ്മള്‍ക്കും അതിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നു ഒഴിഞ്ഞു നില്ക്കാന്‍ പറ്റോ?

***********************************

Jul 23, 2008

കരിക്കുലം

'എ' പഠിക്കാന്‍ മിടുക്കനായിരുന്നു.പാഠപുസ്തകങ്ങളായിരുന്നു അവന്റെ ലോകം.അധ്യാപകരുടെ പ്രിയപ്പെട്ടവന്‍. അവന്‍ പഠിച്ചു വലുതായി വല്ല്യ ഒരു കമ്പനീല് ജോല്യായി.

'ബി' സമരത്തിലും പോക്ക്രിത്തരത്തിലും മിടുക്കനായിരുന്നു. എപ്പോഴും അധ്യാപകരുടെ ഹിറ്റ്ലിസ്റ്റില്‍. അവന്‍ പാഠപുസ്തകങ്ങള്‍ കാര്യമായിട്ടൊന്നും പഠിച്ചില്ല. ഒരു വിധം പാസായി,വലുതായപ്പോ ഒരു ബിസിനസ്സും തുടങ്ങി.

ഒരിക്കല്‍ എന്റെ പേരും പറഞ്ഞു കുറച്ചു വിദ്യാര്‍ത്ഥികള്‍ 'എ' യെ കാണാന്‍ പോയി. അവര്‍ക്ക് പ്രൊജക്റ്റ്‌ വോര്‍ക്കിലേക്ക് ആവശ്യമുള്ള കുറച്ചു കാര്യങ്ങള്‍ 'എ' യുടെ അടുത്ത്നിന്നു പഠിക്കണം. ഞാന്‍ വിട്ടത് കൊണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പായിരുന്നു, അവന്‍ ഹെല്പ് ചെയ്യാതിരിക്കില്ല. പക്ഷെ 'എ' പറഞ്ഞു "നോ വേ, എന്നെയൊന്നും ആരും ഹെല്പ് ചെയ്തിട്ടല്ല ഇവിടെ എത്തിയത്. " 'എ' നല്ല പണിത്തിരക്കിലയിരുന്നതിനാല്‍ അവര്‍ കൂടുതല്‍ അവിടെ നിന്നില്ല. അടുത്ത ബസിനു തിരിച്ചു.

ഞാനൊരിക്ക്യെ കൊല്ലത്ത് ഒരു ഇന്റര്‍വ്യൂവിനു പോകുന്നതിന്റെ തലേ ദിവസം 'ബി'ക്ക് വിളിച്ചു. "ഞാന്‍ നാളെ നിങ്ങടെ നാട്ടില്‍ വരുന്നുണ്ട്." പിറ്റേ ദിവസം രാവിലെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിരങ്ങിയപ്പോ 'ബി' എന്നെ കാത്തു നില്ക്കുന്നു. അവന്റെ മാരുതി കാറില്‍ (അന്ന് മാരുതി വല്ല്യ ആള്‍ക്കാര് മാത്രേ ഉപയോഗിക്കൂ ..!) വീട്ടിലേക്ക് കൊണ്ടു പോയി ...ഭക്ഷണം തന്നു .. ഇന്റര്‍വ്യൂ സ്ഥലത്ത് കൃത്യമായി എത്തിച്ചു. അത് കഴിയുന്നത്‌ വരെ കാത്തിരുന്നു. വൈകിട്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു.

***********************************

ഞങ്ങടെ നാട്ടിലെ കോയാക്ക എപ്പോഴും പറയുന്ന ഒരു വാക്കുണ്ട് "ഇതൊന്നും ഇങ്ങള് പഠിക്കുന്ന പോസ്തകതിലുണ്ടാവൂലാ." എന്നാലും മൂപ്പര്‍ മക്കളെയൊക്കെ നന്നായി പഠിപ്പിച്ചു. പോസ്തകത്തില്‍ പഠിക്കാത്ത കാര്യങ്ങള്‍ മൂപ്പരും പഠിപ്പിച്ചു. ... എല്ലാര്‍ക്കും നല്ല ജോലി !

പിറ്റേ ദിവസം രാവിലെ ട്രെയിനിറങ്ങിയപ്പോ, കൊയാക്കന്റെ മൂത്ത മകന്‍ ബഷീര്‍ അതില്‍ കയറാന്‍ നില്ക്കുന്നു .. കൂടെ ഞങ്ങടെ അയല്‍വാസി വൃദ്ധയായ മീനാക്ഷിയമ്മയും മോനും ...
"എങ്ങട്ടാ"
"മെഡിക്കല്‍ കോളേജില്‍ക്കാ, അമ്മനെ ഒന്നു ഡോക്ടറെ കാണിക്കണം"
"അപ്പൊ ബഷീര്‍ ഓഫീസില്‍ ലീവ് എടുത്തു കാണും, ല്ലേ " എന്ന് ഞാന്‍ ചോദിച്ചില്ല.

യാത്രക്കാരെ ലക്ഷ്യസ്ഥാനെത്തെത്തിക്കുവാനുള്ള വ്യഗ്രതയില്‍ ട്രെയിന്‍ പെട്ടെന്ന് തന്നെ കിതച്ചാണെങ്കിലും നീങ്ങിത്തുടങ്ങിയിരുന്നു.

***********************************

ആരറിയുന്നീ കുതിരയുടെ വേദന ...

ഇങ്ങിവിടെ ഗള്‍ഫില്‍ ഞങ്ങള്‍ രാജകീയമായി ജീവിക്കുന്നു. രാജാക്കന്മാരുടെ അഭിമാനങ്ങളായി ... ഞങ്ങള്‍ക്കു വേണ്ട രാജകീയ സൌകര്യങ്ങളും ഒരുക്കി തന്നിരിക്കുന്നു. താമസവും ഭക്ഷണവും, എന്തിനേറെ പറയുന്നു ഞങ്ങളുടെ ആശുപത്രി പോലും രാജകീയം. അത് കൊണ്ടു തന്നെ യജമാനന്മാരുടെ അന്താസ്സു കാക്കുന്നതിലും ഞങ്ങള്‍ ശ്രമിക്കുന്നു. ഓട്ട പന്തയങ്ങളില്‍ സമ്മാനം നേടി കൊടുക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് അവര്‍ മാത്രം അവകാശപെടാറില്ല. വലിയ വലിയ ആള്‍ക്കാരുടെ മുന്നില്‍ വച്ചു ഞങ്ങളെ പുകഴ്ത്തി പറയും ...സ്നേഹ സ്പര്‍ശനങ്ങലാല്‍ വീര്‍പ്പു മുട്ടിക്കും.

പക്ഷെ നിങ്ങളുടെ നാട്ടില്‍ നിന്നു വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് കേള്‍കുന്നത്. രാഷ്ട്രീയക്കാരുടെ വൃത്തി കേട്ട പ്രവര്‍ത്തികളെ ഞങ്ങളുമായി ബന്ധിപ്പികുന്നതെന്തിനാണ് ? ഞങ്ങള്‍ ഞങ്ങളുടെ യജമാനന്മാരെ ഒറ്റിക്കൊടുക്കാറില്ല. പൈസ വാങ്ങിച്ചു യജമാനന്മാരെ ചതിചിട്ടുമില്ല. കുറെ ദിവസങ്ങളായി വിഷമം കൊണ്ടു ഉറങ്ങാറ് പോലുമില്ല ... നിങ്ങളുടെ നാട്ടിലെ യുദ്ധ ചരിത്രങ്ങള്‍ നോക്കിയാലറിയാം, രാജാക്കന്മാര്‍ ഞങ്ങളെ പരമാവധി ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കതില്‍ വിഷമമില്ല. പല രാജ്യങ്ങളുടെയും സ്വാതന്ത്ര്യ സമരങ്ങളില്‍ ഞങ്ങളുടെ പൂര്‍വികര്‍ രക്തസാക്ഷ്യം വഹിച്ചത് ഞങ്ങള്‍ അഭിമാനത്തോടെയാണ് വയിക്കാറ്. ഇനിയും അത്തരം സന്ദര്‍ഭങ്ങളില്‍ രണാങ്കണത്തില്‍ ഇറങ്ങാന്‍ ഞങ്ങള്‍ സദാ തയ്യാറുമാണ്.

പക്ഷെ ... പ്ലീസ് ...പ്ലീസ് ... ഇതു സഹിക്കാവുന്നതിലും അപ്പുറമാണ് . കുതിരക്കച്ചവടം എന്ന പദം എവിടെ നിന്നു കിട്ടി നിങ്ങള്ക്ക്... അതുപയോഗിക്കുന്നവര്‍ക്കും പ്രയോഗിക്കുന്നവര്‍ക്കും മാനവും അഭിമാനവും ഒന്നുമില്ലെങ്കിലും, ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ അത് പഠിപ്പിച്ചു തന്നിട്ടുണ്ട്.

അത് കൊണ്ടു ഇനിയെങ്കിലും, ദയവു ചെയ്തു ...ദയവു ചെയത് ...(വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ തേങ്ങുന്നു ...)

-- ഒരു പാടു സ്നേഹത്തോടെ,
ഒരു കുതിര, ദുബായ്.