Aug 30, 2008

നമ്മളും മടങ്ങും ഈ ആറടി മണ്ണിലേക്ക്.

മരിച്ച കൊച്ചു മോള്‍ടെ മയ്യിത്ത്, സ്വന്തമായി ഖബര്‍ കിളച്ച് സംസ്കരിക്കാന്‍ ഖാദറിന്നൊരു പൂതി. പള്ളിയില്‍ ചെന്നു മുക്രിക്കയെ കണ്ടു ആഗ്രഹം പറഞ്ഞു. ഖത്തീബിന്റെ സമ്മതം വേണമെന്നു മുക്രിക്ക. അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നും, അടുത്ത്‌ തന്നെ താമസിക്കുന്ന കമ്മറ്റി സെക്രട്ടറിയുടെ അനുവാദം കിട്ടിയാല്‍ തനിക്കും പ്രശ്നമില്ലെന്ന് ഖത്തീബ്. മാസ വരിസംഖ്യയില്‍ കുടിശ്ശികയുള്ളതിനാല്‍ പ്രസിഡന്റിന്റെ സമ്മതം കിട്ടണമത്രെ സെക്രട്ടറിയ്ക്ക്. പ്രസിഡന്റിനെ അന്വേഷിച്ച് അയാളുടെ വീട്ടിലേക്ക് നീങ്ങി. ഉസ്മാന്റെ ചായക്കടയില്‍ വച്ച് പ്രസിഡന്റിനെ കണ്ടു പ്രശ്നമവതരിപ്പിച്ചു.

കുറച്ചു ബുദ്ധിമുട്ടാണെന്ന് ...പ്രസിഡന്റ് വക പരാതികളുടെ ഒരു പട്ടിക, കഴിഞ്ഞ കമ്മറ്റി മീറ്റിംഗില്‍ പ്രസിഡന്റിനു എതിരെ ഖാദറിന്റെ ബാപ്പ സംസാരിച്ചു, മാസ വരിസംഖ്യ കുടിശ്ശിക...അങ്ങനെ നിരവധി. വേണമെങ്കില്‍ ആളെ വച്ച് തരാം.അതിനും നൂറു നിബന്ധനകള്‍ ...അവരുടെ സംഖ്യ മുന്‍‌കൂര്‍ അടക്കണം, തീര്‍ക്കാനുള്ളതെക്കെ തീര്‍ക്കണം, ബാപ്പ നേരിട്ട് വന്നു പറയണം ...

ആഗ്രഹങ്ങള്‍ തത്കാലം മനസ്സില്‍ വച്ച് വീട്ടിലേക്ക് മടങ്ങി.

വിടരും മുമ്പെ കൊഴിഞ്ഞ പുഷ്പത്തെ കാണാന്‍ വന്നവരുടെ തിരക്ക് വീട്ടില്‍. തുണിയും കസ്തൂരിയും മറ്റു വകകളും എടുത്തു വച്ചിരിക്കുന്നു. അന്ത്യകര്‍മ്മങ്ങള്‍ക്കു നേതൃത്വം കൊടുത്തു കൊണ്ട് ഹാജറത്ത. അകത്തു നിന്നും അടങ്ങാത്ത കരച്ചിലുകള്‍...കുളിപ്പിക്കാനായി എടുത്തപ്പോള്‍ 'കൊണ്ടു പോവരുതെ' എന്ന് വിളിച്ചു കരയുന്ന ഉമ്മ ...കാത്തിരുന്ന് കിട്ടിയ കനി ഇത്ര പെട്ടെന്ന് തിരിച്ചു കൊടുക്കേണ്ടി വരുമെന്ന് വിചാരിച്ചില്ല. വിയര്‍പ്പു കണങ്ങള്‍ നിറഞ്ഞ ഖാദറിന്റെ മുഖത്ത് കണ്ണീര്‍ ചാലുകള്‍ വേറെ തന്നെ കാണാം. കുളിയും മറ്റു കര്‍മ്മങ്ങളും കഴിഞ്ഞു, മയ്യിത്ത് കട്ടിലിന്റെ കവര്‍ നീക്കി ഉള്ളില്‍ കിടത്തി. അവസാന നോക്ക് കാണാന്‍ ഒരവസരം കൂടി.

സാത്വികനായ മമ്മി മുസ്ല്യാരുടെ ദുആ. വെള്ള ടവല്‍ തലയില്‍ കെട്ടി ഖാദര്‍ കട്ടിലിന്റെ മുന്‍ഭാഗം താങ്ങി‍. കുറച്ചു ചെറുപ്പക്കാര്‍ മറ്റു ഭാഗങ്ങളും. അകത്തു കരച്ചിലുകള്‍ കനത്തു. പള്ളി വളപ്പിലേക്ക് കടക്കുമ്പോള്‍ പ്രസിഡന്റും അനുയായികളും. പന്തികേട് തോന്നിയ രണ്ടു യുവാക്കള്‍, താങ്ങിയിരുന്ന ഭാഗം മറ്റുള്ളവരെ ഏല്‍പ്പിച്ച് പ്രസിഡന്റിന്റെ അടുത്തേക്ക് നീങ്ങി എന്തോ പറഞ്ഞു. 'പുരോഗമനക്കാര്‍ ചെക്കന്മാരുടെ' വാക്ക് കേട്ട് തല്‍കാലം അയാള്‍ ഉള്ളോട്ടു വലിഞ്ഞു. അടക്കി പിടിച്ച കോപത്തോടെ ...

ഖാദര്‍ നിസ്കാരത്തിന്നു നേതൃത്വം നല്കി, തൊണ്ടയിടറിയ തക്ബീറുകള്‍ ...തേങ്ങലാല്‍ അവസാനിപ്പിച്ച സലാം വീട്ടല്‍ ...വന്നവരില്‍ പെട്ടവര്‍ തന്നെ ഖബര്‍ കിളച്ചു. തലഭാഗം താങ്ങി പൊന്നു മോള്‍ടെ മയ്യിത്ത് ഖാദറും മറ്റുള്ളവരും കൂടി ഖബറിലിറക്കി. മൂന്ന് പിടി മണ്ണ് ഖബറിടത്തിലേക്കിട്ട് വന്നവര്‍ ഖാദറിന്നു സലാം പറഞ് പിരിഞ്ഞു. ആരോ ഒരാള്‍ ഒരു മയിലാഞ്ചി കൊമ്പ് ഖബറിടത്തില്‍ കുത്തി; ഇരുഭാഗങ്ങളിലും ചെറിയ രണ്ട് മീസാന്‍ കല്ലുകളും. ഖാദറും കുറച്ചു പേരും ബാക്കിയായി. കൈകളുയര്‍ത്തി ഖാദര്‍ പ്രാര്‍ത്‌ഥിച്ചു, 'നാഥാ, നാളെ നിന്റെ ജന്നാത്തുല്‍ ഫിര്‍ദൌസില്‍ എന്റെ പൊന്നു മോള്‍ടെ കൂടെ ഞങ്ങളെയും ........'

അപ്പോഴും കുറച്ചപ്പുറം പ്രസിഡന്റും 'പുരോഗമനക്കാര് ചെക്കന്മാരും' കടുത്ത വാക് തര്‍ക്കത്തിലായിരുന്നു.

വാല്‍ക്കഷ്ണം: സകല സമ്പാദ്യങ്ങളും, പത്രാസും, തറവാടും, കമ്മറ്റിയും, അധികാരവും, അനുയായികളും ....എല്ലാം ഉപേക്ഷിച്ച് നമ്മളും മടങ്ങും നാളെ, ഈ ആറടി മണ്ണിലേക്ക്. ..

റമദാന്‍ ആശംസകളോടെ - ഓപ്പണ്‍ തോട്സ് .

Aug 29, 2008

വാടകയ്ക്കൊരു ഗര്‍ഭപാത്രം, ലേറ്റെസ്റ്റ് വേര്‍ഷന്‍ ..!!!

വല്യപ്പച്ചന്റെ മരണാനന്തര ചടങ്ങുകളില്‍ കൂടാന്‍ കഴിയാതെ മൂത്ത മോന്‍ ബാംഗ്ലൂര്‍ക്ക് പോയി. അവരുടെ കമ്പനിയുടെ വല്ല്യ ഒരു പ്രൊജക്റ്റ്‌ അടുത്താഴ്ച കമ്പ്ലീറ്റ്‌ ചെയ്യണം. എത്രയോ മില്ല്യന്റെ പ്രൊജെക്ടാ ...വിദേശത്തുന്നുള്ള വല്ല്യ വല്ല്യ ആള്‍ക്കാരൊക്കെ എത്തീട്ടുണ്ട്. മോള് രണ്ടു ദിവസം ലീവെടുത്തു. രണ്ടു നൈറ്റ് ഷിഫ്ടെടുത്തു അഡ്ജസ്റ്റ് ചെയ്യണം. രാത്രി എത്ര വൈകിയാലും അവള്‍ടെ ഫ്രണ്ട്സ് അവര്‍ടെ ബൈക്കില് ഇവിടെ എത്തിക്കും.

മോന് പറ്റിയ പെണ്ണിനേം അവന്‍ കണ്ടു പിടിച്ചു. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ടതാണത്രെ .. ഫോട്ടോ കണ്ടു, അവന്നു നല്ല മേച്ചാ... ഇവിടെള്ള തള്ളയ്ക്ക് പിടിച്ചിട്ടില്ല്യ. തള്ളയ്ക്ക് കുട്ട്യേള്‍ടെ കളിയൊന്നും തീരെ പിടിക്കിണില്ല്യാത്രേ. അവരിങ്ങനെ രാപകല്‍ അധ്വാനിക്കുന്നതോണ്ട് അന്തസായിട്ട് ജീവിക്കാന്‍ പറ്റുന്നുണ്ട്.
***********************************

"ഒരു ഗര്‍ഭപാത്രം പോലും വാടകയ്ക്ക് കിട്ടാത്ത ഈ രാജ്യത്തിന്റെ പൈതൃകം എനിയ്ക്ക് വേണ്ട" .. ടീവീല് മോഹന്‍ലാലിന്റെ ഒരു പഴയ സിനിമ. പുള്ളിയ്ക്ക് പെണ്ണിനെ പറ്റില്ല, കുട്ട്യോള് വേണം. വാടകയ്ക്ക് ഗര്‍ഭപാത്രം എന്ന ആശയത്തെ കുറിച്ചും, പക്ഷെ അത് ഇന്ത്യയില്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍ പറഞ്ഞപ്പോ നായകന്‍ മോഹന്‍ലാലിന്റെ ഡയലോഗാണിത് . സിനിമയുടെ അവസാനത്തില്‍, സ്വന്തം ഭര്‍ത്താവിന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ നായകന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു, പ്രസവിച്ച സ്ത്രീ കുഞ്ഞിനെ ഏല്പിക്കുന്ന വേളയില്‍, കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാന്‍ കഴിയാതെ തിരിച്ചു മേടിക്കുന്നു. ഒരമ്മക്കും കുഞ്ഞിനെയും തിരിച്ചും വേര്‍പെട്ടു ജീവിക്കാന്‍ കഴിയില്ല എന്ന് നായകന് മനസ്സിലാകുന്നു. കഥയെഴുതിയ ലോഹിതദാസും നമ്മെ പഠിപ്പിച്ചു, അതാണ്‌ നമ്മുടെ രാജ്യത്തിന്റെ പൈതൃകം.

പക്ഷെ കാര്യങ്ങള്‍ കുറെ അപ്ഡേറ്റ് ചെയ്യേണ്ടിയിരിക്കുന്നു. പുതിയ തലമുറയില്‍ പെട്ടവര്‍ അതിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ എടുത്തോളും.

അതാ, മൊബൈല് റിങ്ങ് ചെയ്യുന്നു. ബാംഗ്ലൂര്‍ന്നു മോനാ... പെട്ടെന്ന് കട്ട് ചെയ്തു ...നല്ല തിരക്കിലാണത്രേ ...ഫുള്‍ ടെന്‍ഷന്‍ ...ആര്‍റ്റിഫിശ്യല്‍ ഇന്റെല്ലിജന്‍സ് റിലേറ്റദ്‌ പ്രൊജെക്ടാ ...എല്ലാരും ടെന്‍ഷന്‍ ...

ആ തള്ള എന്തോക്കൊയോ പിറുപിറുക്കുന്നുണ്ട്, ആരും അങ്ങട്ട് ചെവി കൊടുത്തില്ല. അല്ല പിന്നെ ...

Aug 25, 2008

നേതാവിന്നും പോട്ടിക്കരയേണ്ടി വന്നു...!!!

കേരളത്തിലെ ഒരു യുവ നേതാവ്, അതും രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ യുവനേതാവ് മുതിര്‍ന്ന നേതാക്കളുടെ മുന്നില്‍ വച്ചു പൊട്ടിക്കരഞ്ഞ വാര്‍ത്ത വായിച്ചു. 'തീവ്രവാദി' എന്ന ആരോപണത്തിന്നു വിധേയനായതിന്റെ പേരിലായിരുന്നുവത്രേ ഈ കരച്ചില്‍. തനിക്കെതിരെയുള്ള കുപ്രചാരണത്തില്‍ ഉന്നതരായ സ്വന്തം നേതാക്കള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു..

പക്ഷെ നാം ഒരിക്കലും കാണാതെ, നമ്മെ അറിയിക്കാതെ പൊട്ടിക്കരയുന്ന ആരോപണ വിധേയര്‍ കൂടി വരുന്ന ഒരു സാഹചര്യത്തില്‍ നേതാവിന്റെ കരച്ചിലിന്നു വലിയ പ്രസക്തിയുണ്ട്. നൊന്തു പെറ്റ മാതാക്കളുടെ കരച്ചിലുകളും പിതാക്കളുടെ വ്യഥകളും നാം അറിയാതെ, നിരപരാധികളായ നിരവധി മക്കള്‍ കരയാന്‍ പോലും കഴിയാതെ തടവറകളില്‍ കഴിഞ്ഞു കൂടുന്നു. ഇത് വല്ലാത്ത ഒരവസ്ഥ തന്നെയാണ്. ഒരു പ്രത്യേക മതത്തില്‍ ജനിച്ചതിന്റെ പേരില്‍ തീവ്രവാദികളായി മുദ്ര കുത്തപ്പെടുന്ന ദുരവസ്ഥ. സാമ്രാജ്യത്ത തമ്പ്രാക്കളുടെ ഹീന മാര്‍ഗങ്ങളും, ഭരണ സിരാകേന്ദ്രങ്ങളോട് ബന്ധപെട്ട ആരോപണങ്ങളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കാരണം നമ്മുടെ വിശ്വസ്തരായ ഉപദേശകര്‍ കാട്ടിത്തരുന്ന മാര്‍ഗങ്ങളാണല്ലോ നാം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ തടവറകളിലും മാനസികമായി പീഡിപ്പിച്ചു കരയാന്‍ തയ്യാറില്ലാത്തവരെ മൃഗീയമായി പീഡിപ്പിച്ചു കരയിപ്പിക്കുന്നുണ്ട്. ഇരകളുടെ കരച്ചിലുകള്‍ മേലാളന്മാര്‍ക്കും നേതാക്കള്‍ക്കും എപ്പോഴും ഒരു ഹരമാണ്.

ഏതായാലും യുവനേതാവിന്റെ ആരോപണങ്ങളെ ലാഘവത്തോടെയാണത്രെ മുതിര്‍ന്ന നേതാക്കള്‍ കണ്ടത്. ചില പ്രത്യേക കാര്യങ്ങള്‍ ലാഘവത്തോടെ കാണുന്ന കുറെ നേതാക്കള്‍ ഉള്ളതാണല്ലോ നമ്മുടെ വലിയ പ്രശ്നം. നേതാക്കളുടെ താല്പര്യപ്രകാരം കാര്യങ്ങള്‍ നീക്കുന്നവരും എല്ലാം ലാഘവബുദ്ധിയോടെ കാണുന്നു. അത് കൊണ്ടാണല്ലോ കെന്നത്ത് ഹെവൂദ്‌ എന്ന അമേരിക്കന്‍ ചാരന്റെ തിരോധാനം ആര്‍ക്കും ഒരു ഇഷ്യൂ ആവാത്തത്.

അത് കൊണ്ടു യുവ നേതാവേ, ആത്മാഭിമാനം എന്നൊക്കെ പറയു‌ന്നത്, അതിന്നു ക്ഷതമേല്‍ക്കുന്നത് നമുക്കു സഹിക്കാന്‍ പറ്റില്ല. അത് പോലെ തന്നെയാണ് ഒരു രാജ്യത്തിന്റെ അഭിമാനവും, അത് അടിയറ വയ്ക്കുന്നതും അനുവദിക്കാന്‍ പാടില്ല. സാമ്രാജ്യത്ത കിങ്കരന്മാര്‍ക്ക് തല വച്ച് കൊടുക്കുമ്പോള്‍, ഇരകളെ പ്രതിനിധീകരിക്കെണ്ടവര്‍ അവരുടെ അപ്പോസ്തലന്മാരാകുന്ന വിരോധാഭാസം, അത് ഒരു പക്ഷെ നിങ്ങള്‍ക്ക് കരുത്തേകുണ്ടാവം. അടിമപ്പെട്ടവര്‍ക്ക് കടപ്പാട് കാണിക്കുക തന്നെ വേണ്ടി വരുമല്ലോ.

നാം മനസിലാക്കുക, നാം കേള്‍ക്കാത്ത ഒരുപാട് പൊട്ടിക്കരച്ചിലുകള്‍ നമുക്കു ചുറ്റും ദിനേനെയെന്നോണം സംഭവിക്കുന്നുണ്ട്. പക്ഷെ നാമത് അറിയുന്നില്ല .

Aug 13, 2008

തിളങ്ങുന്ന കണ്ണുകളുള്ള പാവക്കുട്ടി ..!!

തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലേക്കുള്ള യാത്രയില്‍ ട്രെയിനില്‍ വച്ചാണ് കോഴിക്കോട്ടുകാരി പ്രിയയെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്. ഡോ. എ.ജെ. ക്രോനിന്‍ എഴുതിയ ഒരു നോവല്‍ വായിച്ചു കൊണ്ടിരിക്കവേ അവളാണ് സംഭാഷണത്തിനു തുടക്കമിട്ടത്.

"ക്രോനിന്റെ കഥകള്‍ വായിക്കാറുണ്ടല്ലേ ..?"
"അങ്ങനെയൊന്നുമില്ല, ഇപ്രാവശ്യം ഇതാ ലൈബ്രറിയില്‍ നിന്നുമെടുത്തത്." ഞാന്‍ പറഞ്ഞു.
"അദ്ദേഹം എഴുതിയ വികലാംഗയായ ഒരു പെണ്‍കുട്ടിയുടെ കഥയുണ്ട് ഞങ്ങള്‍ക്ക് പഠിക്കാന്‍ ..."
"എനിക്കറിയാം, ഞങ്ങള്‍ക്കുണ്ടായിരുന്നു ..."

പട്ടണത്തിലെ ഒരു കടയില്‍ വില്‍പ്പനക്ക് വയ്ക്കാറുള്ള ആകര്‍ഷകമായ ഒരു പാവക്കുട്ടിയുടെ സൃഷ്ടാവായ വികലാംഗയായ ആ പെണ്‍കുട്ടിയെ കണ്ടെത്തുന്ന കഥ. കടയുടമയായ സ്ത്രീക്ക് ആ പെണ്‍കുട്ടിയുടെ കരവിരുത് വലിയ ഒരു സമ്പാദ്യ മാര്‍ഗമായിരുന്നു. അവരുടെ തടവറയിലകപ്പെട്ട പെണ്‍കുട്ടിയെ കുറിച്ചു പുറം ലോകം അറിയാതിരിയ്ക്കാന്‍ അവര്‍ ശ്രമിച്ചു. അവരുടെ ചലനങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചു. പക്ഷെ പാവ നിര്‍മ്മാണത്തിലൂടെ ആ പെണ്‍കുട്ടി ഒരുപാടു സന്തോഷം അനുഭവിച്ചിരുന്നു. പാവക്കുട്ടികളുടെ കണ്ണുകള്‍ക്ക്‌ എപ്പോഴും നല്ല തിളക്കമുണ്ടായിരുന്നു.

"അവള്‍ ഉണ്ടാക്കിയ തിളങ്ങുന്ന കണ്ണുകളുള്ള പാവക്കുട്ടികള്‍ എത്രയോ ഉന്നതരുടെ ഷോകേസുകളില്‍ അവിടെ വരുന്നോരെ ഒക്കെ നോക്കി അങ്ങനെ ഇരിക്കുന്നുണ്ടാവുല്ലേ ...?"
എന്റെ ചോദ്യത്തിന് പ്രിയയില്‍ നിന്നും മറുപടിയായി 'അതെ' എന്നര്‍ത്ഥത്തിലുള്ള മൂളല്‍ കിട്ടാന്‍ കുറച്ചു സമയമെടുത്തു.

പിന്നെയും കുറെ കാര്യങ്ങള്‍ സംസാരിച്ചു. സേവനം തപസ്യയക്കിയ ഒരു ഡോക്ടര്‍ നല്കുന്ന ആശ്വാസ വചനങ്ങള്‍ അമിതമായ പരാശ്രയത്വം തളര്‍ത്തിയ ഒരു രോഗിയുടെ മനസ്സുകളില്‍ സൃഷ്ടടിക്കുന്ന അതിരറ്റ സന്തോഷം ...സമൂഹവും കുടുംബവും ഒറ്റപ്പെടുത്തുമ്പോഴും പിടിച്ചു നില്‍ക്കാനുതകുന്നത് അത്തരം വാക്കുകളിലൂടെയാണ്. പെണ്‍കുട്ടികളില്‍ പലപ്പോഴും അപകര്‍ഷതാബോധത്തിന്നു കാരണമായി തീരുന്നത് അവരോടുള്ള മാതാപിതാക്കളുടെ സമീപനം തന്നെയാണ്. എന്നാലും മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായ ഒരു തീരുമാനം എടുക്കാന്‍ എനിക്ക് കഴിയില്ല. അവര്‍ നമ്മുടെ നല്ലതിന് വേണ്ടിയല്ലേ ആഗ്രഹിക്കുള്ളൂ.

ഇടക്ക് ഞാന്‍ ചോദിച്ചു, "പ്രിയയ്ക്ക് .. വലുതായ ആരാവാനാ ആഗ്രഹം .."
പ്രത്യെകിച്ചൊരഗ്രഹവുമില്ലെന്ന മട്ടില്‍ കൈകള്‍ രണ്ടും മലര്‍ത്തി.
"പപ്പയ്ക്കും മമ്മയ്ക്കും ഞാന്‍ ഒരു കന്യാസ്ത്രീ ആവാനാ ഇഷ്ടം ..."
"നല്ലതല്ലേ, ഒരു പാടു സേവനം ചെയ്ത് പരിശുദ്ധകളായി ..."
എന്റെ ആ മറുപടി കേള്‍ക്കാത്തത് പോലെ അവള്‍ വിദൂരതയിലേക്ക് നോക്കിയിരുന്നു.

തൃശൂര്‍ എത്താറായപ്പോഴാണ്, പ്രിയ എവിടെയാണ് പഠിക്കുന്നതെന്ന് ചോദിച്ചത്.

അവള്‍ തൃശൂരില്‍ തന്നെ സ്ട്രിക്ട് ഡിസിപ്ലിന്‍ ഉള്ള ഒരു വനിതാ പ്രൈവറ്റ് കോളജിലാണ് പഠിക്കുന്നത്. ദൈവിക പഠനം അവിടെ നിര്‍ബന്ധമാണ്‌. എല്ലാ മതക്കാരെയും ചില പൊതുവായ ആശയങ്ങള്‍ പഠിപ്പിക്കുന്നു. അവരവരുടെ ചോയിസുകള്‍ നടക്കില്ല. വിദ്യാര്‍ത്ഥിനികള്‍ വഴി പിഴച്ചു പോവാതിരിക്കാന്‍ സജീവ ജാഗ്രത പുലര്‍ത്തുന്നു അധികൃതര്‍.

സാധാരണ കാമ്പസ് സംസാരങ്ങളില്‍ നിന്നും വ്യത്യസ്തമായി ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഇനിയും ഒരു പാടു ബാക്കിയുണ്ടായിരുന്നതിനാല്‍ പലപ്പോഴും വീണ്ടും ഞങ്ങള്‍ കണ്ടു മുട്ടി, പരസ്പര ബന്ധങ്ങളുടെ പവിത്രത കാത്തു സൂക്ഷിച്ചു കൊണ്ടു തന്നെ പല കാര്യങ്ങളും സംസാരിച്ചു. പ്രകൃതി നിയമങ്ങളെ കുറിച്ച്, പ്രകൃതി നിയമങ്ങളെ ലംഘിക്കുന്ന ദൈവിക നിയമങ്ങളെന്ന പേരില്‍ സ്വയം സൃഷ്ടിക്കുന്ന പൌരോഹിത്യ നിയമങ്ങളെ കുറിച്ച് ... അവളുറച്ച് വിശ്വസിച്ചിരുന്നു, ദൈവം ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചത് പരസ്പരം ഇണകളായി കഴിയാന്‍ തന്നെയാണ്. പ്രീഡിഗ്രിക്കാരി പെണ്‍കുട്ടിയാണെങ്കിലും പ്രിയയ്ക്ക് വ്യക്തമായ ജീവിത വീക്ഷണമുണ്ടായിരുന്നു. ചിട്ടകള്‍ അടിച്ചേല്‍പ്പിക്കുന്നത് മാനസികമായി പീഡിപ്പിച്ചു കൊണ്ടല്ല. ... വേരെയാരോടും പറയില്ലെന്ന ഉറപ്പില്‍ പിന്നെയും കുറെ കാര്യങ്ങള്‍ ...

സമ്മര്‍ വെക്കേഷനു ശേഷം പിന്നെയൊരിക്കലും ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. ഒരിക്കലും ...

വെളുത്ത നീളന്‍ കുപ്പായമിട്ട തിളങ്ങുന്ന കണ്ണുകളുള്ള ഒരു പാവക്കുട്ടി ...ആ ഒരു രൂപം മാത്രമെ ഇപ്പോള്‍ എന്റെ മനസ്സിലേക്ക് വരുന്നുള്ളൂ ...